
കെഎസ്ഇബി ഓഫീസ് അതിക്രമം; അജ്മലിന്റെ മാതാവ് കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിനൽകി
- വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ മനുഷ്യാവകാശകമ്മിഷന് നാട്ടുകാരിലൊരാൾ പരാതി നൽകി
തിരുവമ്പാടി: കെഎസ്ഇബി സെക്ഷൻ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ അജ്മലിന്റെ മാതാവ് കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിനൽകി. വൈദ്യുതി വിച്ഛേദിക്കാൻ വീട്ടിലേക്കുവന്ന ജീവനക്കാർ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചാണ് തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. കൂടാതെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ മനുഷ്യാവകാശകമ്മിഷന് നാട്ടുകാരിലൊരാൾ പരാതി നൽകി. ഉദ്യോഗസ്ഥർ എത്തിയാൽ അക്രമം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.

തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയതുമൂലം കണക്ഷൻ വിച്ഛേദിച്ച ലൈൻമാൻ പി. പ്രശാന്തിനെയും സഹായി എം.കെ. അനന്തുവിനെയും വെള്ളിയാഴ്ച വൈകുന്നേരം വീട്ടുപരിസരത്തുവെച്ച് അജ്‌മലിൻ നേത്യത്വത്തിൽ മർദിചിരുന്നു.
അസി. എൻജിനിയർ പി.എസ്. പ്രശാന്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല. പരാതിനൽകിയതിലുള്ള അരിശമാണ് എൻജിനിയറുടെനേർക്ക് കാണിച്ചതെന്ന് ജീവനക്കാർ പറയുന്നു
കെഎസ്ഇബി സെക്ഷൻ ഓഫീസിലെ കസേരകൾ, ബെഞ്ചുകൾ തുടങ്ങിയവ മറിച്ചിട്ട് നശിപ്പിച്ചനിലയിലാണ്. രണ്ട് കംപ്യൂട്ടർ തകരാറിലായതായി ജീവനക്കാർ പറഞ്ഞു. മേശയുടെ ഗ്ലാസ് പൊട്ടി ജീവനക്കാർക്ക് മുറിവേറ്റിട്ടുണ്ട്.
അസിസ്റ്റന്റ് എൻജിനീയറടക്കം ജീവനക്കാരെ മർദിച്ചെന്നും ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം മുൻ പ്രസിഡന്റ് യു.സി. അജ്‌മലിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്.