
കേരളം കേന്ദ്രീകരിച്ചുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകൾ തേടി ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം
- മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് 330 കോടി രൂപയുടെ ഹവാല ഇടപാടുകൾ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത്.
കോഴിക്കോട് : കേരളം കേന്ദ്രീകരിച്ചുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകൾ തേടി ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം. സൈബർ തട്ടിപ്പുകാരും ഓൺലൈൻ ഗെയിമിങ് കമ്പനികളും ചേർന്നു ക്രിപ്റ്റോകറൻസി വഴി വൻ തോതിൽ കള്ളപ്പണം വിദേശത്തേക്കു കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണു മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് 330 കോടി രൂപയുടെ ഹവാല ഇടപാടുകൾ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത്.

കള്ളപ്പണം വിദേശത്തേക്കു കടത്താനുള്ള എളുപ്പ വഴിയെന്ന നിലയിലാണു ക്രിപ്റ്റോ കറൻസിയെ ഇന്ത്യയിലെ സൈബർ തട്ടിപ്പുകാരും ലഹരിമരുന്ന് ഇടപാടുകാരും കാണുന്നത്. ഇവർക്കുബാങ്ക് വഴി വിദേശത്തേക്ക് അയയ്ക്കാൻ കഴിയില്ല. അതേസമയം, ക്രിപ്റ്റോ കറൻസിയിലാക്കിയാൽ ലോകത്ത് എവിടേക്കു വേണമെങ്കിലും അയയ്ക്കാൻ കഴിയും. കേരളത്തിലും ക്രിപ്റ്റോ കറൻസി ഇടപാടുകൾ വർധിച്ചതോടെയാണ് ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം തുടങ്ങിയത്.
