
കൈനാട്ടിയിൽ പെൺകുട്ടിയെ ഇടിച്ചിട്ട് കോമയിലാക്കിയ അപകടം: ഇൻഷുറൻസ് തുക തട്ടിയതിന് പ്രതിക്കെതിരെ കേസ്
- 36,590 രൂപയാണ് പ്രതി കമ്പനിയിൽനിന്ന് തട്ടിയത്
നാദാപുരം: കൈനാട്ടിയിൽ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഇടിച്ചുവീഴ്ത്തി നിർത്താതെപോയ കേസിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി വ്യാജ രേഖ ചമച്ചതിന് പ്രതിയായ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു. പുറമേരി സ്വദേശി മീത്തലെ പുനത്തിൽ സി ഷജീലി(36)നെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.

കാറിന്റെ ഇൻഷുറൻസ് തുക തട്ടാനായി മതിലിൽ ഇടിച്ച് അപകടമുണ്ടായതായി വ്യാജ ഫോട്ടോ നിർമിച്ച് ഇൻഷുറൻസ് സർവേയർക്ക് സമർപ്പിച്ച് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. 36,590 രൂപയാണ് പ്രതി കമ്പനിയിൽനിന്ന് തട്ടിയത്. അപകടത്തിൽ വീട്ടമ്മ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബെന്നിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ കാർ പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. നിലവിൽ പ്രതി ഷജീൽ വിദേശത്താണുള്ളത്.