കൊയിലാണ്ടി നഗരസഭ ബജറ്റ് 2024- 25

കൊയിലാണ്ടി നഗരസഭ ബജറ്റ് 2024- 25

  • സമഗ്ര കുടിവെള്ള പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ ബജറ്റ് 2024- 25 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അവതരിപ്പിച്ചു. ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

സമ്പൂര്‍ണ്ണ നഗര കുടിവെള്ള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ അനുവദിച്ച 120 കോടി രൂപയും കേന്ദ്ര സര്‍ക്കാറിന്റെ അമ്യത് പദ്ധതിയുടെ 21 കോടി രൂപയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ കൊയിലാണ്ടി നഗരത്തിന്റെ കിഴക്ക് ഭാഗമായ താമരശ്ശേരി, പേരാമ്പ്ര,അരിക്കുളം ഭാഗത്തേക്കുള്ള ബസ്സുകള്‍ക്കായി പുതിയ ബസ്സ്റ്റാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായസ്ഥലമെടുപ്പിന് പ്രാരംഭ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റിൽ പറയുന്നു.

നഗരസഭയില്‍ ശാസ്ത്രീയമായ അറവുശാല നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ 1 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. താലൂക്ക് ആശുപത്രിയില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ മാറ്റി വച്ചു. ‘വിരല്‍തുമ്പില്‍ വിഭവങ്ങള്‍’ കുടുംബശ്രീ സഹായത്തോടെ നഗരത്തില്‍ സാമൂഹിക അടുക്കള സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ നീക്കി വെച്ചു. നഗരത്തില്‍ തെരുവോര കച്ചവടക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വെന്റിംഗ് മാര്‍ക്കറ്റിനായി 32 ലക്ഷം രൂപയുടെ പദ്ധതി പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപിച്ചു.
കുടുംബശ്രീ, എന്‍.യു.എല്‍.എം. വ്യവസായ വകുപ്പ്, ബാങ്കുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ വര്‍ഷത്തില്‍ 1000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഒരു കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.

സാംസ്‌കാരിക നിലയത്തില്‍ പബ്ലിക് ലൈബ്രറിയോടനുബന്ധിച്ച് മത്സര പരീക്ഷകള്‍ക്കുള്ള പഠനത്തിനായി സ്റ്റഡി കോര്‍ണര്‍ സജ്ജീകരിക്കുന്നതിനായി 2 ലക്ഷം രൂപ നീക്കിവെച്ചു. നഗരസഭയ്ക്ക് കൈമാറി കിട്ടിയ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 50 ലക്ഷം നീക്കി വെയ്ക്കുന്നു.
34 സ്‌കൂളുകളില്‍ പബ്ലിക് അഡ്രസിംഗ് സിസ്റ്റം ഒരുക്കുന്നതിന് 15 ലക്ഷം രൂപ നീക്കി വെച്ചു. കൊയിലാണ്ടി നഗരത്തിലെ ദ്രവ/ ഖര മാലിന്യ പരിപാലനത്തിന് സീവേജ് സെപ്‌റ്റേജ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സഹായത്തില്‍ പദ്ധതി നടപ്പാക്കും. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് കാര്‍ഷികോല്‍പ്പന്ന സംഭരണ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ ഫണ്ട് അനുവദിക്കും.
നടേരി വലിയമലയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ 2 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.

നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 10 കോടിയുടെ പദ്ധതി നടപ്പാക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങളൊരുക്കും. നഗരസഭയുടെ പ്രധാന മലിനജല നിര്‍ഗ്ഗമന തോടുകളായ വായനാരിതോട്, കൂമന്‍തോട്, വണ്ണാംതോട്, കുത്തംവെള്ളിത്തോട്, ആഞ്ഞോളിതാഴെ-കോളോത്ത് താഴെ തോട്, അരീക്കല്‍ തോട് എന്നിവ പുനരുജ്ജീവിപ്പിച്ച് നവീകരിക്കുന്നതിനും നഗര വികസന ഫണ്ട് ഉപയോഗിച്ച് 3 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനും ഫണ്ട് കണ്ടെത്തി. കൊയിലാണ്ടി നഗര ഹൃദയത്തില്‍ നിര്‍മ്മാണമാരംഭിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് പ്രവൃത്തി 21.18 കോടി രൂപയില്‍ പൂര്‍ത്തീകരിച്ച് നഗരത്തിന് സമര്‍പ്പിക്കും. കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍, പാറപ്പള്ളി, നെല്ല്യാടി എന്നിവിടങ്ങളില്‍ ടേക് എ ബ്രേക് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ നീക്കി വെച്ചു. കണയങ്കോട് ടേക് എ ബ്രേക്ക് 25 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. പി എം എ വൈ – ലൈഫ് ‘എല്ലാവര്‍ക്കും ഭവനം’ പദ്ധതിക്കായി 5 കോടി രൂപ ബജറ്റിൽ നീക്കി വെച്ചു.

വര്‍ക്ക് നിയര്‍ ഹോമിനും സ്റ്റാര്‍ട്ടപ്പ് ഹബ്ബുകള്‍ക്കും കോ-വര്‍ക്കിംഗ് സ്‌പെയിസിനുമായി വരകുന്നില്‍ സൗകര്യമൊരുക്കുന്നതിനായി 25 ലക്ഷം രൂപ നീക്കി വെച്ചു. ‘കൊയിലാണ്ടി കണക്ട്’ പൊതുജനങ്ങള്‍ക്ക് വിവിധ സര്‍വ്വീസുകള്‍ക്കായി സൗകര്യം ഒരുക്കുന്നതിനാവശ്യമായ ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് 5 ലക്ഷം രൂപ കണ്ടെത്തി. നഗരത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സിറ്റിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതിന് വിവിധ ഏജന്‍സികളുടെ സഹായത്തോടെ 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
കൊയിലാണ്ടി മാപ്പിള ഹയര്‍ സെക്കന്ണ്ടറി സ്‌കുളില്‍ മോഡല്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നീക്കി വെച്ചു. ‘മട്ടുപാവില്‍ മുട്ടക്കോഴി മുട്ട നഗരം പദ്ധതിക്ക് 10 ലക്ഷം രൂപയും, നഗരസഭയില്‍ ഫുഡ് സ്ട്രിറ്റ് ഒരുക്കുവാന്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ 10 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കും.
വിവിധ എജന്‍സികളുടെ സഹായത്തോടെ വാര്‍ഡുകളില്‍ കെ-സ്മാര്‍ട്ട് കാര്യക്ഷമമാക്കുന്നതിന് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നീക്കി വെച്ചു. മുത്താമ്പിയിലും മൂഴിക്കുമീത്തലും സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ ലാബ് സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും വകയിരുത്തി .

വരകുന്ന് വനിതാ പരിശീലന കേന്ദ്രത്തില്‍ കരിയര്‍ ഗൈഡന്‍സ് സെന്ററും ഹരിതകര്‍മ്മ സേനക്ക് പുനരുപയോഗ നിര്‍മ്മാണകേന്ദ്രവും സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ നീക്കി വെച്ചു. കണയങ്കോട് – കണ്ടൽ മ്യൂസിയം – നെല്ല്യാടി ടുറിസം പദ്ധതി വിപുലീകരിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ 50 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. നഗരത്തില്‍ പി പി പി മോഡല്‍ പേ പാര്‍ക്കിംഗ് സംവിധാനം ഒരുക്കും.
റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്ത് ഫൂട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ പിന്തുണയോടെ നഗരസഭ പദ്ധതി നടപ്പാക്കും.
നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അണേല, കണയങ്കോട്, മായന്‍ കടപ്പുറം, വിരുന്നുകണ്ടി. നെല്ല്യാടി, എന്നിവിടങ്ങളില്‍ ഹാപ്പിനെസ് പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപ നീക്കി വെച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സംഘടനകളുടെയും നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും സഹകരണത്തോടെ സ്‌നേഹാരാമം പദ്ധതി നടപ്പാക്കും.
നഗര ജംഗ്ഷനുകളിലും നഗരസഭയിലെ വിവിധ ഭാഗങ്ങളിലും ആധുനിക തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ നീക്കിവെച്ചു.
പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാറിന്റെയും ബാങ്കുകളുടെയും സഹകരണത്തോടെ 50 ലക്ഷം രൂപ വകയിരുത്തി.
കേരള ഡവലപ്‌മെന്റ് ഫോര്‍ ഇന്നവേറ്റിവ് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ – ഡിസ്ക്ക് ) സഹകരണത്തോടെ ഡി ഡബ്ല്യൂ എം എസിൽ രജിസ്റ്റര്‍ചെയ്ത അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നതിന് അവസരം ഒരുക്കും.

ഹുക്ക, മണ്‍ പാത്ര നിര്‍മാണം, കയര്‍, പായ, കൊട്ട നെയ്ത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായത്തെ സംരംക്ഷിക്കുന്നതിനും അവശ്യമായ മെറ്റീരിയല്‍ ശേഖരിക്കുന്നതിന് സഹായം നല്‍കാനായി 5 ലക്ഷം രൂപ നീക്കി വെച്ചു. SMART (Simple, Moral, Accountable Responsive and Transpirant ) നഗരസഭരണത്തെ സ്മാര്‍ട്ടാക്കുന്നതിന് കെ- സ്മാർട്ട് – സംവിധാനം വിപുലപ്പെടുത്തുന്നതിനും 5 ലക്ഷം രൂപ വകയിരുത്തി. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ഡിജി – കൗൺസിൽ സംവിധാനം ഒരുക്കുന്നതിന് 5 ലക്ഷം രൂപ വകയിരുത്തി. നഗരസഭയിലെ ആരോഗ്യ സബ് സെന്ററുകള്‍ നവീകരിക്കാന്‍ 30 ലക്ഷം രൂപ മാറ്റി വെച്ചു . ഡിജിറ്റല്‍ സാക്ഷരതയ്ക്കായി 5 ലക്ഷം രൂപ നീക്കി വെച്ചു.
കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഇ-ലൈബ്രറി സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു.

Know the Nation സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനാ സാക്ഷരതക്കായി 2 ലക്ഷം രൂപ നീക്കി വെച്ചു. സ്‌കൂളുകളില്‍ റമഡിയല്‍ കോച്ചിംഗ് (പരിഹാര ബോധനത്തിനായി) 2 ലക്ഷം രൂപ വകയിരുത്തുന്നു. മണക്കുളങ്ങര മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ മാറ്റിവെയ്ക്കുന്നു. Generation United – വയോജന പരിപാലനം യുവതയിലൂടെ പദ്ധതിക്കായി 5 ലക്ഷം രൂപ നീക്കിവെച്ചു. Intervention Clinic – Early intervention of Disability) ക്ലിനിക്കിനായി 10 ലക്ഷം രൂപ മാറ്റി വെച്ചു.
ബഡ്‌സ് സ്‌കൂള്‍ വിപുലീകരണത്തിനും സ്‌കൂളില്‍ തെറാപ്പി സെന്റര്‍ സ്ഥാപി ക്കുന്നതിനും 50 ലക്ഷം രൂപ നീക്കിവെച്ചു

‘വിവ’ വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്: പദ്ധതി സ്‌കൂളുകളില്‍ നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. നഗരത്തെ സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ നഗരമാക്കി മാറ്റുന്നതിന് 1 കോടി രൂപ നീക്കി വെച്ചു. കുടുംബശ്രീ വിപണന കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടികൂടി 1 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.
നഗരസഭയിലെ വിവിധ കളിക്കളങ്ങളുടെ നവീകരണത്തിന് 50 ലക്ഷം രൂപ നീക്കി വെച്ചു. കായിക രംഗത്ത് പ്രോത്സാഹനത്തിന് പന്തലായനി, വിയ്യൂര്‍, നടേരി, മന്ദമംഗലം പ്രദേശങ്ങളിലെ പുറമ്പോക്ക് സ്ഥലങ്ങള്‍ വീണ്ടെടുത്ത് കായിക പരിശീലനത്തിന് ഇടപെടുന്നതാണ്. ഗുഡ്മോണിംഗ് ഇടവേള ഭക്ഷണം നടപ്പിലാക്കുന്നതിനായി 25 ലക്ഷം രൂപ നീക്കി വെച്ചു.

ഭിന്നശേഷി സൗഹൃദ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് 5 ലക്ഷം രൂപ മാറ്റി വെച്ചു. ‘ജീവ സ്‌നേഹം’ (വനിതാ മൊബൈല്‍ ലാബ്) സംവിധാനത്തിനായി 5 ലക്ഷം രൂപയും,
പോഷക സമ്യദ്ധി 1000 വനിതകള്‍ക്ക് കുണ്‍, വാഴ, കപ്പ, ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 ലക്ഷം രൂപയും നീക്കി വെച്ചു. താലൂക്ക് ഹോമിയോ ആശുപത്രി പുതിയ കെട്ടിടത്തിന് ഫര്‍ണിച്ചര്‍ വാങ്ങുന്ന തിന് 10 ലക്ഷം രൂപയും അടിസ്ഥാന വികസനത്തിന് 15 ലക്ഷം രൂപയും നീക്കി വെച്ചു. ആയൂര്‍വേദ ആശുപത്രി കോബൗണ്ട്‌ വാള്‍ നിര്‍മ്മിക്കുന്നതിനും അടിസ്ഥാന സൗകര്യത്തിനും 10 ലക്ഷം രൂപ നീക്കി വെച്ചു. എസ് സി കോളനികളുടെ നവീകരണത്തിനും ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനും 60 ലക്ഷം രൂപ വകയിരുത്തി. അതിദരിദ്രരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ 25 ലക്ഷം രൂപയുടെ മൈക്രോ പ്ലാന്‍ നടപ്പാക്കും. കൊയിലാണ്ടി താലൂക്ക് ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ വകയിരുത്തി.പബ്ലിക് ലൈബ്രറികള്‍ക്കു പബ്ലിക് അഡ്രസിംഗ് സിസ്റ്റം നൽകും. വനിതാ ജിം ഫിറ്റ്‌നെസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തും. ആരോഗ്യമുള്ള വാര്‍ദ്ധക്യം വയോമിത്രം പദ്ധതിക്കായി 15 ലക്ഷം രൂപ വകയിരുത്തി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കാന്‍ അടുക്കള നവീകരത്തിന് 25 ലക്ഷം കണ്ടെത്തി.

കൊയിലാണ്ടിയിലെ വ്യാപാര മാന്ദ്യം പരിഹരിക്കുന്നതിനായി വ്യാപാര വ്യവസായി സംഘടനകളുടെ സഹകരണത്തോടെ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കും.
‘ദിശ’നഗരസഭയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും സര്‍ഗ്ഗശേഷി വികസിപ്പിക്കുന്നതിനും 10 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
ജീവിതശൈലി രോഗ നിര്‍ണ്ണയത്തിനായി ‘ജീവതാളം സുകൃതം ജീവിതം’ പദ്ധതിക്കായി 5 ലക്ഷം രൂപ വകയിരുത്തി. സ്‌കൂളുകളില്‍ ശുദ്ധജലം ഒരുക്കുന്നതിന് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. അങ്കണവാടികളില്‍ കുടിവെള്ളമെത്തിക്കാന്‍ 25 ലക്ഷം രൂപ നീക്കി വെച്ചു. ടൗണ്‍ ഹാള്‍ നവീകരിക്കുന്നതിന് 50 ലക്ഷം രൂപ നീക്കി വെച്ചു. ടൗണ്‍ ഹാള്‍ അടുക്കള സജ്ജീകരിക്കുന്നതിന് 25 ലക്ഷം രൂപ കണ്ടെത്തി.സാംസ്‌കാരിക നിലയത്തിലെ മ്യൂസിയവും, സര്‍ഗ്ഗപാഠശാലയും നവീക രിക്കുന്നതിന് 10 ലക്ഷം രൂപ നീക്കി വെച്ചു.

കൊയിലാണ്ടി ടൗണിന്റെ വടക്ക് ഭാഗം മുതല്‍ ആനക്കുളം വരെയും മീത്തലെക്കണ്ടി ഭാഗത്തും സമഗ്ര ഡ്രയിനേജും നടപ്പാതയും നിര്‍മ്മിക്കുന്നതിനും സൗന്ദര്യ വല്‍ക്കരിക്കുന്നതിനും 10 കോടി രൂപയുടെ പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പിലാക്കും. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ ബസ് ബേകളും ബസ് സ്റ്റോപ്പുകളും സ്ഥാപിക്കുന്നതിന് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സമഗ്ര ഡ്രെയിനേജ് നിര്‍മ്മിക്കുന്നതിനും മറ്റു സമാന്തര പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും 2 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കïറി സ്‌കൂള്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി . വിവിധ സ്‌കൂളുകളുടെ പെയിന്റിംഗിനും സൗന്ദര്യ വല്‍ക്കരണത്തിനും 50 ലക്ഷം രൂപ നീക്കി വെച്ചു. ‘സ്‌പോര്‍ട്‌സ് ബാങ്ക്’ കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കായിക പരിശീലനത്തിന് സ്‌കൂളുകളിലേക്ക് കായിക ഉപകരണങ്ങള്‍ നല്‍കുന്നതിന് 25 ലക്ഷം രൂപ മാറ്റിവെയ്ക്കുന്നു. ‘നേര്‍വഴി’ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2 ലക്ഷം രൂപ വകയിരുത്തി.

കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കും.’പുനര്‍ജനി’ വേരറ്റുപോകുന്ന പാരമ്പര്യ വൈദ്യത്തെ സംരക്ഷിക്കുന്നതിന് ഔഷധതോട്ടം ഒരുക്കുന്നതിനും ജൈവവൈവിദ്ധ്യം ഉറപ്പുവരുത്തുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തി.

വയോജന സംരക്ഷണത്തിനായി കെയര്‍ സെന്ററുകള്‍ ഒരുക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിന് സര്‍ക്കാറിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. Food On Wall കൊയിലാണ്ടിയെ വിശപ്പുരഹിത നഗരമാക്കുന്നതിന് വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഫുഡ് ഓണ്‍ വാള്‍ പദ്ധതി നടപ്പിലാക്കും.
Food On Wheel പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളില്‍ നഗരത്തില്‍ സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്നതിന് കുടുംബശ്രീ സംരംഭങ്ങളുടെ സഹകരണത്തോടെ 10 ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പിലാക്കും. ‘ കലാഗ്രാമം’ നാടക കലാ സാംസകാരിക പരിശീലനത്തിനും പഠനത്തിനും മരുതൂര്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് കേന്ദ്രം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവെച്ചു.

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടെ തടസ്സപ്പെടുന്ന ഇടറോഡുകള്‍ സര്‍വ്വീസ് റോഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. സ്ഥല ലഭ്യതക്കനുസരിച്ച് മുത്താമ്പിയിലും പുളിയഞ്ചേരിയിലും. പെരുവട്ടൂരും ഓഡിറ്റോറിയങ്ങള്‍ നിര്‍മ്മിക്കും. കനാല്‍ജലം പാഴാകിപോകാതെ കൃഷിക്കും കുടിവെള്ളത്തിനും ഉപയോ ഗിക്കുവാനായി ഫീല്‍ഡ് ബോത്തികള്‍ നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപ നീക്കി വെച്ചു.

വിദേശത്തും സ്വദേശത്തുമുള്ള തൊഴിലവസരങ്ങളെകുറിച്ച് യുവതലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി സാംസ്‌കാരിക നിലയത്തിലെ സര്‍ഗ്ഗപാഠ ശാലയില്‍ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ഒരുക്കാന്‍ 2 ലക്ഷം രൂപ നീക്കിവെച്ചു.
നഗരസഭയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ പരിശോധനയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.

ഹാര്‍ബര്‍ അധിഷ്ഠിത സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാറിന്റെയും മറ്റു ഏജന്‍സികളുടെയും സഹായത്തോടെ 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും
സാഫ്, തീരമൈത്രി, കുടുംബശ്രീ സഹകരണത്തോടെ മത്സ്യസംസ്‌കരണ യൂണിറ്റുകള്‍ (സീഫുഡ്സ്) ആരംഭിക്കുവാന്‍ 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
‘തെളിനീരൊഴുകും നവകേരളം’ നഗര പരിധിയിലെ കുളങ്ങളും ജലാശയങ്ങളും ശുചീകരിച്ച് നവീകരിക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവക്കുന്നു.
നഗരത്തില്‍ ആധുനിക രീതിയിലുള്ള ലൈബ്രറി ഒരുക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തുന്നു. കൊല്ലം മാര്‍ക്കറ്റിനോടനുബന്ധിച്ച് മീറ്റിംഗ്ഹാള്‍ ഒരുക്കുവാൻ 10 ലക്ഷം രൂപ നീക്കി വെച്ചു. നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും ക്രാഡില്‍ അങ്കണവാടികളാക്കാന്‍ 25 ലക്ഷം രൂപ നീക്കി വെച്ചു.

വിവിധ റോഡുകളുടെയും ഫുട്പാത്തുകളുടെയും നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 6 കോടി രൂപ വകയിരുത്തി.
നഗരത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കടലോര. പുഴയോര, നഗര ടൂറിസ വികസനത്തിന് വിവിധ ഏജന്‍സികളുടെ സഹായത്തോടെ 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )