ക്വാറികളിൽ കർശന പരിശോധന

ക്വാറികളിൽ കർശന പരിശോധന

  • ക്രമക്കേടുകൾ റിപ്പോർട്ടാക്കി കലക്ടർക്ക് നൽകും

കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി ക്വാറികളിൽ പരിശോധന നടത്തിവരുന്നു . തദ്ദേശ സ്വയംഭരണം, മൈനിങ് ആൻഡ് ജിയോളജി, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് കൊടിയത്തൂർ മേഖലയിലെ ക്വാറികളിൽ പരിശോധന നടത്തിയത്.
ക്വാറികളുടെ ഖനനാനുമതി, എക്സ്പ്ലോസിവലൈസൻസ്, പാരിസ്ഥിതിക പഠന റിപ്പോർട്ട്, നിയമപരമായി സ്ഥാപിക്കേണ്ട ജിപിഎസ് റീഡിങ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ, ക്വാറിയുടെ അതിരുകളിൽ ഏർപ്പെടുത്തിയ സുരക്ഷ ഫെൻസിങ് തുടങ്ങിയവയാണ് പരിശോധിച്ചത്.

ഉദ്യോഗസ്ഥ സംഘം രേഖകൾ പരിശോധിക്കുകയും ഖനന സൈറ്റുകളിലെത്തി മൈനിങ് പ്ലാൻ പ്രകാരമുള്ള കാര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളും മറ്റുകാര്യങ്ങളും സമഗ്ര റിപ്പോർട്ട് തയാറാക്കി ജില്ല കലക്‌ടർ സ്നേഹിൽ കുമാർ സിങ്ങിന് ഉടൻ നൽകും. ക്വാറിയിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ, പരിചയം, വിവിധ ലൈസൻസിൽ നിർദേശിച്ച നടപടിക്രമങ്ങളുടെ പാലനം എന്നിവയും സംഘം പരിശോധിച്ചു.

കോഴിക്കോട് താലൂക്കിൽ മാത്രം 36 ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഹൈകോടതി ഉത്തരവുപ്രകാരം, ക്വാറികളുടെ പ്രവർത്തനം പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥതല സംഘം രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വടകര ആർഡിഒമാരുടെ നേതൃത്വത്തിൽ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി ജില്ലയിൽ രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജില്ലതല കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.

അനധികൃത ക്വാറികളുടെ പ്രവർത്തനം തടയുന്നതിനും ക്വാറികളുമായി ബന്ധപ്പെട്ട പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനുമാണ് കമ്മിറ്റി രൂപവത്കരിച്ചത്. സബ് കലക്ട‌ർ ഹർഷിൽ ആർ. മീണ, തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസി. ഡയറക്ടർ പൂജലാൽ, ഇന്റേണൽ വിജിലൻസ് ഓഫിസർ ടി.ഷാഹുൽ ഹമീദ്, മൈനിങ് ആൻഡ് ജിയോളജിക്കൽ അസിസ്റ്റൻ്റ് ശ്രുതി, ആർ. രേഷ്‌മ, മലിനീകരണ നിയന്ത്രണ ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ കെ. ബിജേഷ്, മുക്കം സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരായ ഷനിൽകുമാർ, പത്മകുമാർ, രതിദേവി, മനീഷ് എന്നിവർ പരിശോധനയിൽ പങ്കാളികളായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )