
ഗുരു ചേമഞ്ചേരി പുരസ്ക്കാരം: മഹാഗുരുവിൻ്റെ അനുഗ്രഹം- മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
- ശിൽപ്പവും പ്രശംസാപത്രവും ക്യാഷ് അവാർഡുമടങ്ങുന്നതാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്ക്കാരം
കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരത്തിന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അർഹനായി . ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ ഗുരു ചേമഞ്ചേരിയുടെ സ്മരണയ്ക്കായുള്ള പുരസ്‌ക്കാര സമർപ്പണം ജൂലായിൽ കൊയിലാണ്ടിയിൽ നടക്കും.
“വലിയ മനസ്സിന്റെ ഉടമയായ ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള പുരസ്‌കാരം മറ്റെല്ലാറ്റിനേക്കാളും വലുതായി കാണുന്നു. അദ്ദേഹം ചൊരിയുന്ന അനുഗ്രഹത്തിന്റെ ഭാഗമാണീ പുരസ്ക്കാരം എന്ന് വിശ്വസിക്കുന്നു -മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ
കെ ഫയലിനോട് പറഞ്ഞു.
57 വർഷങ്ങൾക്കു മുൻപ് കഥകളി രംഗത്ത് അരങ്ങേറ്റം കഴിഞ്ഞ എന്നെ ഒരു മാസക്കാലം കോഴിക്കോട് ജില്ലയിലുള്ള ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടു നടന്ന് കൊട്ടിച്ചിട്ടുണ്ട് ഗുരു. അന്ന് തുണയായിരുന്നത് മദ്ദള വിധ്വാൻ സദനം രാമചന്ദ്രനും നരിപ്പറ്റ നാരായണ നമ്പൂതിരിയുമായിരുന്നു. ചെറിയ കുട്ടിയായിരുന്ന എന്നെ ഗുരു കുഞ്ഞിരാമൻ നായരാശാൻ എല്ലായിടത്തും കൊട്ടിക്കുമായിരുന്നു.
എഴുപതാമത്തെ വയസ്സിൽ എത്തിനിൽക്കുന്ന എനിക്ക് ഇതിലും വലിയൊരു അംഗീകാരം ലഭിക്കാനില്ല. ഗുരുവിൻ്റെ പേരിലുള്ള പുരസ്ക്കാരത്തിന് എന്നെ തെരഞ്ഞെടുത്ത സംഘാടക്കർക്ക് നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു –
മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പറഞ്ഞു.കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, ശിവദാസ് ചേമഞ്ചേരി, ഡോ. ഒ വാസവൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.