
ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണ പരമ്പര തുടരുന്നു
- സൗദിയിൽ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി
ദില്ലി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറാനെതിരായ ആക്രമണങ്ങൾ ഉണ്ടാവാത്ത പക്ഷം അങ്ങോട്ട് ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ സന്ദേശം വെറുംവാക്കായി. രാത്രിയിലും ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ വീണ് ദുബൈയിൽ ഒരാൾ മരിച്ചു. ബഹ്റൈനിലെ മനാമയിൽ വീടിനും കെട്ടിടങ്ങൾക്കും തീപിടിച്ചു. സൗദിയിൽ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി.

യുഎഇയെ ദുർബല രാജ്യമായി തെറ്റിദ്ധരിക്കരുതെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രതികരിച്ചു. ഞങ്ങൾ എളുപ്പം കീഴടക്കാവുന്ന ഇരകൾ അല്ല, യുഎഇ ഉൾക്കരുത്തുള്ള രാജ്യമെന്നും പ്രസിഡന്റ് വ്യക്തമാക്കി.വ്യോമാതിർത്തിയിലേക്ക് കടന്ന എട്ട് ഡ്രോണുകൾ തകർത്തെന്ന് സൗദി അറിയിച്ചു. പരമാധികാരം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈറ്റും ഖത്തറും വ്യക്തമാക്കി. ഇറാനുമേൽ ഇസ്രായേൽ യുഎസ് സംയുക്ത ആക്രമണം കഴിഞ്ഞ രാത്രിയും ശക്തമായി തുടർന്നു. എസഹാൻ പ്രവിശ്യയിലെ രണ്ട് വ്യോമതാവളങ്ങൾ തകർത്തു. ഇറാൻ സൈന്യം ഉപയോഗിക്കുന്ന നിരവധി ഇന്ധന സംഭരണികളും തകർത്തെന്നും ഇസ്രയേൽ പറയുന്നു.
