
ചെലവൂർ വേണു അന്തരിച്ചു
- നഷ്ടമാവുന്നത് കേരളത്തിലെ സാംസ്കാരിക, ചലച്ചിത്ര മേഖലയിലെ സാരഥിയെ…
കോഴിക്കോട് : ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകനും നിരൂപകനും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻറെ സാരഥികളിൽ പ്രമുഖനും കേരളത്തിലെ ആദ്യത്തെ മനശാസ്ത്രമാസികയായ സൈക്കോയുടെ പത്രാധിപരുമായ ചെലവൂർ വേണു(80) അന്തരിച്ചു. കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റിയുടെ സാരഥിയായിരുന്നു. സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. സൊസൈറ്റിയുടെ മാസികയായ ‘ദൃശ്യതാളം’ പ്രസിദ്ധീകരണത്തിൻ്റെ ചീഫ് എഡിറ്ററുമായിരുന്നു.

മനസ്സ് ഒരു സമസ്യ, മനസിന്റെ വഴികൾ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.
കൊയിലാണ്ടിലെ മലബാർ മൂവി ഫെസ്റ്റിവലിന്റെ മുഖ്യ സഹകാരിയും എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. കൂടാതെ പ്രധാനപ്പെട്ട നിരവധി സിനിമകളുടെ ആദ്യാവസാനക്കാരനായി ചെലവൂർ വേണു പ്രവർത്തിച്ചിരുന്നു.

ജോൺ എബ്രഹാം,കാക്കനാടൻ, എസ്.കെ. പൊറ്റക്കാട്, എംടി.വാസുദേവൻ നായർ , അടൂർ ഗോപാലകൃഷ്ണണൻ,കെ.ജി. ജോർജ്, ടി.വി. ചന്ദ്രൻ എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. കേരളത്തിലെ കലാ -സാംസ്കാരിക മേഖലയുടെ എല്ലായിടങ്ങളിലും ചെലവൂർ വേണുവിൻ്റെ ജീവിതം കടന്നുചെന്നിട്ടുണ്ട്.