
തീരദേശത്ത് ഇനി ട്രോളിങ് നിരോധന കാലം
- ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം തിങ്കൾ അർധരാത്രിയോടെ ആരംഭിച്ചു. ഇതരസംസ്ഥാനങ്ങളിലെ ട്രോളിങ് ബോട്ടുകളും അതിലെ തൊഴിലാളികളും തീരംവിട്ടു. ഹാർബറുകളിലെയും ലാൻഡിങ് സെൻ്ററുകളിലെയും ഡീസൽ ബങ്കുകളും അടച്ചു. ഇൻബോർഡ് വള്ളങ്ങൾക്കായി അതത് ജില്ലകളിലെ മത്സ്യഫെഡിൻ്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.
ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സർക്കാർ സൗജന്യ റേഷൻ നൽകും. സമ്പാദ്യ സമാശ്വാസനിധിയിൽനിന്ന് 3000 രൂപയും ഇക്കാലയളവിൽ നൽകും. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമ നടപടിയുണ്ടാകും. തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമും തുറന്നു..
പ്രജനന കാലത്ത് മത്സ്യസമ്പത്ത് നിലനിർത്തുന്നതിന് വേണ്ടിയാണ് ട്രോളിംഗ് നിരോധനം. നിയന്ത്രണങ്ങളോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ചരക്കുകപ്പൽ അപകടം, കാലവർഷം എന്നിയവയെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് പിന്നാലെയാണ് ട്രോളിംഗ് നിരോധനവും എത്തുന്നത്. തീരപ്രദേശത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാൻ നിരോധന കാലയളവിൽ ഇളവ് അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.