
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിംഗ് തുടങ്ങി
- ജില്ലയിൽ ഇതുവരെ പോൾ ചെയ്തത് 228 പേർ
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിംഗിന് ജില്ലയിൽ തുടക്കമായി. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിൽ പ്രത്യേകമായി ഒരുക്കിയ വോട്ടർ ഫെസിലിറ്റേഷൻ
സെന്ററുകളിലാണ് തപാൽ വോട്ടിംഗ് നടക്കുന്നത്.
ജില്ലാ കലക്‌ടർ സ്നേഹിൽ കുമാർ സിംഗ് വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തി തപാൽ വോട്ടിംഗ് പക്രിയ വിലയിരുത്തി.പരിശീലനം നടക്കുന്ന വെസ്റ്റിഹിൽ പോളിടെക്നിക്, ഗവ ലോ കോളേജ്, ജെഡിടി ഇസ്ലാം ആർട്സ് ആന്റ് സയൻസ് കോളേജ് വെള്ളിമാട്കുന്ന്, മീഞ്ചന്ത ആർട്സ് ആന്റ് സയൻസ് കോളേജ് എന്നീ കേന്ദ്രങ്ങളാണ് കലക്ടർ സന്ദർശിച്ചത്. ജില്ലയിൽ 13 കേന്ദ്രങ്ങളിലായി നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരിശീലനത്തിൽ 3988 ഉദ്യോഗസ്ഥർ പങ്കെടുത്തു.
സ്വന്തം മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ നേരത്തേ അപേക്ഷ നൽകിയവർക്കാണ് ഏപ്രിൽ 20
വരെ തപാൽ വോട്ട് ചെയ്യാനാവുക. തുടക്കത്തിൽ അതത് ജില്ലയിൽ നിന്നുള്ളവർക്കും മറ്റ് ജില്ലക്കാരുടെ പോസ്റ്റൽ ബാലറ്റുകൾ ലഭിക്കുന്ന മുറയ്ക്ക് അവർക്കും വോട്ട് രേഖപ്പെടുത്താൻ കഴിയും.
