
തെരുവു വിളക്കുകളില്ല,ഇരുട്ടിൽ നന്മണ്ട ടൗൺ
- രാത്രിയുടെ മറവിൽ മദ്യ -മയക്കുമരുന്ന് സംഘം വിലസുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു
നന്മണ്ട: മാസങ്ങളേറെയായി നന്മണ്ട ടൗണിലെയും പരിസര പ്രദേശങ്ങളിലെയും തെരുവു വിളക്കുകൾ അണഞ്ഞിട്ട്. ബസിറങ്ങുന്ന യാത്രക്കാർ വഴിയറിയാതെ നട്ടം തിരിയുകയാണ്. പ്രദേശത്ത് രാത്രി തെരുവുനായകളുടെ ശല്യവും രൂക്ഷമാണ്. രാത്രിയുടെ മറവിൽ മദ്യ -മയക്കുമരുന്ന് സംഘം വിലസുന്നതായി നാട്ടുകാർ പറയുന്നു. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വെളിച്ചമാണ് യാത്രക്കാർക്ക് കുറച്ചെങ്കിലും ആശ്വാസവും ധൈര്യവും.
വ്യാപാരസ്ഥാപനങ്ങൾ അടച്ചാൽ ഇവിടം കൂരിരുട്ടിലാണ്. ടൗണിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താൻ കൊല്ലം സ്വദേശിയാണ് കരാറെടുത്തതെങ്കിലും വാർഷിക അറ്റകുറ്റപ്പണി നടത്താൻ കരാറുകാരൻ തയ്യാറാവാത്തതാണ് പ്രശ്നം പരിഹരിക്കാൻ കഴിയാതെ പോവുന്നതിന്റെ പ്രധാന കാരണം.
ഗ്രാമപ്പഞ്ചായത്ത് നേരിട്ട് അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനമുണ്ടാക്കണമെന്ന് വ്യാപാരികളടക്കമുള്ളവർ ആവശ്യപ്പെടുന്നുണ്ട്. തെരുവു വിളക്കുകൾ കത്താത്തതും എക്സൈസ് പോലീസ് നൈറ്റ് പട്രോളിങ് ഇല്ലാത്തതും സമൂഹ വിരുദ്ധർക്ക് തുണയാകുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
