
നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്
- കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
പാലക്കാട്: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ.

അതിനിടെ പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നു. മൂന്ന് പേരുടേയും ഫലം നെഗറ്റീവാണ്. പരിശോധനാഫലം നെഗറ്റീവായത് കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് . ഇതോടെ ആശങ്ക അകന്നു. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള മറ്റാർക്കും നിലവിൽ രോഗ ലക്ഷണങ്ങളില്ല. അതേസമയം നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.