
നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് തുടങ്ങും
- ബജറ്റ് അവതരണം ഫെബ്രുവരി 7ന്
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പപീക്കർ എ എൻ ഷംസീർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025- 26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും. ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 20, 21, 22 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കായി നീക്കി വച്ചിരിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും. 13ന് 2024- 25 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർത്ഥനകൾ പരിഗണിക്കുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.14 മുതൽ മാർച്ച് 2 വരെ സഭ ചേരുന്നതല്ല. ഈ കാലയളവിൽ വിവിധ സബ് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.മാർച്ച് 4 മുതൽ 26 വരെയുള്ള കാലയളവിൽ 2025-26 വർഷത്തെ ധനാഭ്യർത്ഥനകൾ സഭ വിശദമായി ചർച്ച ചെയ്തു പാസ്സാക്കും.

2024-25 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2025-26 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസ്സാകേണ്ടതുണ്ടെന്നും ഗവണ്മെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്നും സ്പീക്കർ അറിയിച്ചു
