
നീലേശ്വരം അപകടത്തിൽ ഗുരുതരവീഴ്ച
- സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പോലീസ് മേധാവി
കാസർകോട്:നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പോലീസ് പറഞ്ഞു.
യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നും വന്ന ഗുരുതര വീഴ്‌ചയാണെന്നാണ് പോലീസ് പറയുന്നത്. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങൾ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ചൂണ്ടികാട്ടി . ചെറിയ തോതിൽ പടക്കങ്ങൾ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി വാങ്ങേണ്ടതുണ്ട് . 100 മീറ്റർ അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.
അപകട കാരണം പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് വെച്ച് തന്നെ പടക്കങ്ങൾ പൊട്ടിച്ചതാണ്. കൂടാതെ അവിടെ നിന്ന് ആളുകളെ മാറ്റിനിർത്തിയിട്ടുമില്ല . പടക്കങ്ങൾ പൊട്ടിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കലവറയ്ക്ക് സമീപവും ആളുകൾ ഇരുന്നിരുന്നുവെന്നും നിലവിൽ അലക്ഷ്യമായി പടക്കങ്ങൾ കൈകാര്യം ചെയ്തതിന് കേസെടുത്തിട്ടുണ്ടെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡി. ശിൽപ പറഞ്ഞു.