
പുതിയ എഴുത്തുകാരും വേണം സിലബസിൽ – എം.സി. അബ്ദുൾ നാസർ
- മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സാഹിത്യത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്ന മാറ്റങ്ങളും അവയ്ക്കു പിന്നിലെ സാംസ്കാരികഭാവുകത്വ പരിണാമങ്ങളും ഈ വിദ്വാർത്ഥികൾ അറിയേണ്ടതല്ലേ?
കേരളത്തിലെ സർവകലാശാലകളുടെ പുതുക്കിയ സിലബസുകൾ പുറത്തു വന്നു തുടങ്ങിയതോടെ വൻ തെറിവിളികൾ ഉയരുന്നുണ്ട്. ‘സോഷ്യൽ മീഡിയയിൽ എഴുതുന്ന പിള്ളേരുടെ ചവറുകളെല്ലാം സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതാണോ സാഹിത്യം! ഇവർ പോസ്റ്റ് ചെയ്യുന്ന കവിതകൾക്കടിയിൽ സാഹിത്യമൊന്നുമറിയാത്ത ചിലരുടെ കമൻ്റുകളല്ലാതെ ഇവരെ ആരാണ് പരിഗണിക്കുന്നത്? ‘ എന്ന മട്ടിലുള്ള പല പോസ്റ്റുകൾ കണ്ടു.
സാഹിത്യഭാവുകത്വം മാറുന്ന എല്ലാ കാലത്തും ഇത്തരം തർക്കങ്ങളുണ്ടായിട്ടുണ്ട്. അത്രയും കാലം പ്രിവിലേജ്ഡ് ആയി നിലനിന്ന പലർക്കും കാലത്തിൻ്റെ മാറ്റം അംഗീകരിക്കാനാവുമായിരുന്നില്ല. ബഷീറിൻ്റെ ബാല്യകാലസഖി സ്കൂൾ ഫൈനൽ ക്ലാസിൽ ഉൾപ്പെടുത്തിയ സമയത്ത് വൻ വിവാദം അരങ്ങേറിയത് കേരള നിയമസഭയിലായിരുന്നു. ബഷീർ അന്ന് എസ്റ്റാബ്ലിഷ്ഡ് ആയിക്കഴിഞ്ഞിരുന്നു എന്നോർക്കണം.
രണ്ടായിരത്തിൻ്റെ ആദ്യദശകത്തിൽ പ്ലസ്ടു സിലബസ് പരിഷ്ക്കരിച്ചപ്പോൾ ആദ്യമായി ഏറ്റവും പുതിയ തലമുറയിലെ ഒരു എഴുത്തുകാരനായിരുന്ന സന്തോഷ് ഏച്ചിക്കാനം ഉൾപ്പെട്ടത് പലരേയും ഞെട്ടിച്ചു. ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, തകഴി, ബഷീർ എന്നിവർക്കപ്പുറത്തേക്ക് സിലബസിലെ മലയാളസാഹിത്യം അതുവരെ കടന്നിരുന്നേയില്ല.
ഇപ്പോൾ ചർച്ചയായ സിലബസുകൾ മലയാളസാഹിത്യം മുഖ്യവിഷയമായെടുത്ത് ബിഎ, എംഎ കോഴ്സുകൾ പഠിക്കുന്നവർക്കുള്ളതാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സാഹിത്യത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്ന മാറ്റങ്ങളും അവയ്ക്കു പിന്നിലെ സാംസ്കാരികഭാവുകത്വ പരിണാമങ്ങളും ഈ വിദ്വാർത്ഥികൾ അറിയേണ്ടതല്ലേ?
മലയാളസാഹിത്യഭാവുകത്വം അടിമുടി മാറ്റിപ്പണിഞ്ഞ രണ്ടു ദശകങ്ങളാണ് കഴിഞ്ഞു പോയത്.തീരദേശജീവിതവും ദലിത് സൂക്ഷ്മ ഇടങ്ങളും ലിംഗവൈവിധ്യങ്ങളുടെ ആവിഷ്ക്കാരങ്ങളും ഇൻ്റർസെക്ഷണൽ ഫെമിനിസ്റ്റ് വ്യവഹാരങ്ങളും എല്ലാം മലയാള സാഹിത്യം അനുഭവിച്ചത് ഇക്കാലത്തായിരുന്നു. അവയെ മാറ്റി നിർത്തിയാൽ വിദ്യാർത്ഥികളെ സാമ്പ്രദായിക ഭാവുകത്വത്തിൽ തളച്ചിടുക എന്നുകൂടിയാണർത്ഥം. ആദിയെ വായിക്കാതെ മലയാളകവിതയുടെ വർത്തമാനം പൂർണമാവുമെന്ന് എനിക്ക് തോന്നുന്നില്ല. തത്വചിന്തയുടെ വർത്തമാനവും ധൈഷണികതയും കവിതയിൽ പ്രവർത്തിക്കുന്നതറിയാൻ ടി.പി.വിനോദിനെ വായിക്കാതെങ്ങനെ? സ്ത്രൈണതയുടെ മന:സങ്കീർണതകളെ അത്ര തീവ്രമായി എഴുതിയ രേഷ്മ. സി – ഇവരൊക്കെയും പെട്ടെന്നെടുത്ത ചില സ്പെസിമെനുകളാണ്. മലയാളസാഹിത്യപഠനം കൂടുതൽ സമഗ്രമാവാൻ ഇവർ കൂടി ക്ലാസ് മുറികളിൽ വേണം.