
പ്രതിഷേധം ശക്തം; കണ്ടപ്പൻചാലിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
- കോടഞ്ചേരി പഞ്ചായത്ത് സന്ദർശിക്കാനെത്തിയ ഡി.എഫ്.ഒ.യു. ആഷിക് അലി, ആർ.എഫ്.ഒ. പി. വിമൽ, എസ്.എഫ്.ഒ. പി. ബഷീർ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.
കണ്ടപ്പൻചാൽ: കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻ ചാലിലിറങ്ങിയ പുലിയെ പിടികൂടാൻ തിങ്കളാഴ്ച രാത്രി കൂട് സ്ഥാപിച്ചു. തുടർച്ചയായി പലയിടങ്ങളിലും പുലിയുടെ സാമീപ്യം തിരിച്ചറിഞ്ഞതാേടെയാണ് പരിസരത്തു കൂട് വെക്കാൻ തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കൂട് സ്ഥാപിച്ചത്.
ഇരുവഞ്ഞിപ്പുഴയിൽ പ്രവർത്തിക്കുന്ന ‘ആനക്കാംപൊയിൽ ഹൈഡ്രോ ഇലക്ട്രിക് പവർ’ പദ്ധതി പ്രദേശത്ത് തുടർച്ചയായ ദിവസങ്ങളിൽ പുലിക്കൂട്ടമെത്തിയത് സ്ഥിരീകരിച്ചിരുന്നു. ഇവിടെ സ്ഥാപിച്ച ക്യാമറയിൽ പുളികളുടെ ദൃശ്യവും പതിഞ്ഞിരുന്നു. ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ പുലികൾ തള്ളപ്പുലിയും കുഞ്ഞുങ്ങളുമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലിക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന ഭീതിയിൽ പുലർച്ചെയുള്ള റബ്ബർടാപ്പിങ്ങും രാത്രിയാത്രയും വനമേഖലയിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്നതുമെല്ലാം നാട്ടുകാർ ഒഴിവാക്കിയിരിക്കുകയാണ്.
പുലി ശല്യം കൂടിയ സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. ഇതിനെ തുടർന്ന് രാവിലെ കോടഞ്ചേരി പഞ്ചായത്ത് സന്ദർശിക്കാനെത്തിയ ഡി.എഫ്.ഒ.യു ആഷിക് അലി, ആർ.എഫ്.ഒ.പി വിമൽ, എസ്.എഫ്.ഒ.പി ബഷീർ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അടിയന്തര ഇടപെടലിനും നിരീക്ഷണത്തിനുമായി പ്രാദേശിക മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.