
മകളെ പത്തു വയസുമുതൽ 14 വയസുവരെ ലൈംഗികമായി പീഡിപ്പിച്ചു
- വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനായ പിതാവിനെയാണ് കോടതി ശിക്ഷിച്ചത്
ചെറുതോണി: പത്തു വയസു മുതൽ 14 വയസുവരെ സ്വന്തം മകളെ നിരന്തരം ലൈംഗിക പീഡനം നടത്തിയ പിതാവിന് 72 വർഷം കഠിന തടവും 1,80,000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജ് ലൈജു മോൾ ഷെരീഫാണ് ശിക്ഷ വിധിച്ചത്. വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനായ പിതാവിനെയാണ് കോടതി ശിക്ഷിച്ചത്. ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ് പെൺകുട്ടിയും സഹോദരങ്ങളും പഠിച്ചിരുന്നത്. പെൺ കുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം വരെ അവധി സമയങ്ങളിൽ വീട്ടിൽ വരുമ്പോൾ പിതാവ് ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്.

കുട്ടി വിവരം പുറത്ത് പറയുന്നത് 2020ലാണ്. 2019 കാലഘട്ടത്തിലും അതിന് മുമ്പും പിതാവിൽ നിന്ന് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ പേപ്പർ തുണ്ടുകളിൽ എഴുതി ബെഡിനടിയിൽ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്തു നിന്ന് പോലീസ് കണ്ടെത്തിയ ആ കുറിപ്പുകളും പ്രൊസീക്യൂഷന് സഹായകരമായി. അതിജീവിതയ്ക്ക് പിഴ തുക നൽകണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു . കുട്ടിയ്ക്ക് മതിയായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതോറിട്ടിയോടും കോടതി ശുപാർശ ചെയ്തു. വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രൊസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീ ക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
