
മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും
- രണ്ടാഴ്‌ചത്തെ സ്‌കൂൾ ടൈം ടേബിളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകൾ മധ്യവേനൽ അവധിയ്ക്ക് ശേഷം ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. രണ്ടാഴ്‌ചത്തെ സ്‌കൂൾ ടൈം ടേബിളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാർഗ്ഗ നിർദ്ദേശങ്ങൾ രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് .

ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത് നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതു ബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതു നിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വെയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളിൽ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം നടത്തണം. എന്നാൽ ഏത് പീരിയഡാണ് ഈ പ്രവർത്തനങ്ങൾ ക്ലാസ്സുകളിൽ നടത്തേണ്ടതെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.