
മനുഷ്യ-വന്യജീവി സംഘർഷം; നിയമത്തിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രസർക്കാർ
- പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വേട്ടയാടാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാറിനോട് കേരളം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു
ന്യൂഡൽഹി: 1972ലെ വന്യജീവി നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പാർലമെന്റിനെയാണ് ഇക്കാര്യം അറിയിച്ചത്. സി.പി.ഐയുടെ രാജ്യസഭഅംഗം വി.ശിവദാസൻ്റെ ചോദ്യത്തിനാണ് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ക്രിതി വർധൻ സിങ് മറുപടി നൽകിയത്.
വന്യജീവികൾ, മനുഷ്യ-വന്യജീവി മാനേജ്മെന്റ് എന്നിവയെ സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ചുമതലകളെ കുറിച്ചാണ് നിയമം പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന മൃഗങ്ങളെ വേട്ടയാടാനുള്ള അനുമതി ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകാനാകും. നിയമത്തിലെ സെക്ഷൻ 11ലാണ് ഇതിനെക്കുറിച്ച് പരാമർശമുള്ളതെന്നും മന്ത്രി പറഞ്ഞു.ഷെഡ്യൂൾ രണ്ട്, മൂന്ന് അല്ലെങ്കിൽ നാല് എന്നിവയിൽ ഉൾപ്പെട്ട വന്യജീവികളെയാണ് ഇത്തരത്തിൽ വേട്ടയാടാൻ സാധിക്കുക.

പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വേട്ടയാടാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാറിനോട് കേരളം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വന്യജീവി നിയമത്തിലെ 11-ാം സെഷൻ ഉപയോഗിക്കാനായിരുന്നു കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയ നിർദേശം.