
മലപ്പുറത്തും കോഴിക്കോടും വെസ്റ്റ്നൈൽ ഫീവർ സ്ഥിതീകരിച്ചു
- ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പത്തുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിതീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലയിയിലുള്ളവരാണ്. ഇതിൽ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.
രോഗലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്നൈൽ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടർന്ന് സ്രവങ്ങൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാൽ തളർച്ച, ബോധക്ഷയം, എന്നിവയാണ് വെസ്റ്റ്നൈൽ ഫീവറിന്റെ രോഗലക്ഷണങ്ങൾ. ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമുള്ളതാണ്.
ക്യുലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്.