
മാറ്റിവച്ച ബില്ലുകളിൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം -സുപ്രീംകോടതി
- ആദ്യമായി സമയപരിധി നിശ്ചയിച്ചിരിയ്ക്കുകയാണ് സുപ്രീംകോടതി
ന്യൂഡൽഹി:രാജ്യത്ത് നിയമസഭയിൽ പാസാക്കി അം ഗീകാരത്തിനായി മാറ്റിവച്ചിരിക്കുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് രാഷ്ട്രപതിയോട് സുപ്രീംകോടതി. ഈ കാലയളവിനപ്പുറം എന്തെങ്കിലും കാലതാമസം ഉണ്ടായാൽ, ഉചിതമായ കാരണങ്ങൾ രേഖപ്പെടുത്തി ബന്ധപ്പെട്ട സംസ്ഥാനത്തിന് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. വീഴ്ച സംഭവിച്ചാൽ രാഷ്ട്രപതിക്കെതിരെ മാൻഡമസ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് റിട്ട് ഹർജി ഫയൽ ചെയ്യാമെന്നും കോടതി കൂട്ടിച്ചേർത്തു.

തമിഴ്‌നാട് ഗവർണർ രാഷ്ട്രപതിയുടെ അം ഗീകാരത്തിനായി മാറ്റിവച്ച ബില്ലുകളിലെ ഹർജി പരിഗണിക്കുമ്പോഴാണ് നിർണായക ഉത്തരവ്.ഇതാദ്യമായാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 201 പ്രകാരമുള്ള ബില്ലുകളിൽ തീരുമാനം എടുക്കാൻ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചത്. “ഗവർണറുടെ പരിഗണനയ്ക്കായി നീക്കിവച്ചിരിക്കുന്ന ബില്ലുകളിൽ റഫറൻസ് ലഭിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ രാഷ്ട്രപതി തീരുമാനമെടുക്കണമെന്ന്” ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷിച്ചത്.