
മീറ്റർ റിഡിംഗില്ലെങ്കിൽ യാത്രാക്കൂലിയില്ല ; എതിർപ്പുമായി ഓട്ടോ തൊഴിലാളികൾ
- സ്റ്റിക്കർ പതിക്കാനുള്ള സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ
കോഴിക്കോട് :സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ ‘മീറ്റർ റിഡിംഗില്ലെങ്കിൽ യാത്രാക്കൂലി നൽകേണ്ടതില്ലെന്ന സ്റ്റിക്കർ പതിക്കാനുള്ള സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. ഇത്തരം സ്റ്റിക്കർ പതിപ്പിച്ചാൽ യാത്രക്കാരുമായി പലവിധ തർക്കങ്ങൾക്ക് ഇടയാക്കും എന്നാണ് ഓട്ടോ തൊഴിലാളികൾ ഉയർത്തുന്ന ആശങ്ക. നഗരപരിധിയിലും പഞ്ചായത്തുകളിലും മീറ്ററിട്ട് ഓടണം എന്നതാണ് വ്യവസ്ഥ.
ഉൾപ്രദേശങ്ങളിലേക്ക് പോകുന്ന ഓട്ടോ തൊഴിലാളികൾക്ക് പലപ്പോഴും തിരിച്ച് ഓട്ടം കിട്ടണമെന്നില്ല. നിലവിൽ പഞ്ചായത്തുകളിലേക്കും മലയോരങ്ങളിലേക്കും സർവീസ് നടത്തുന്ന ഓട്ടോകൾ മീറ്റർ തുകയും അതിന്റെ പകുതിയും കൂടി ചേർത്താണ് വാങ്ങിക്കുന്നത്.സ്റ്റിക്കർ പതിക്കുമ്ബോൾ ഇതുകൂടി പരിഗണിക്കണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാതെയാണ് ഗതാഗത വകുപ്പ് തീരുമാനമെടുത്തതെന്നാണ് ഓട്ടോക്കാരുടെ ആരോപണം.

ഉൾപ്രദേശങ്ങളിലേക്ക് ഓട്ടം പോകുന്നവർക്ക് പാർക്കിംഗ്, സ്റ്റാന്റ് സൗകര്യം എന്നിവ ലഭിക്കാത്തതും വെല്ലുവിളിയാണ്. കോർപ്പറേഷൻ പരിധിയിൽ മീറ്റർ പരിധി നിശ്ചയിക്കാത്തതും പ്രതിസന്ധിയാണ്. പലതവണ ഈ ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല.ഡ്രൈവർമാരിൽ ചിലർ നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്താതെ എല്ലാവരെയും ദ്രോഹിക്കുന്ന നിലപാടാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ കത്ത് നൽകിയിട്ടുണ്ട്.