
മെഡി.കോളജിലെ എക്സ്റേ യൂണിറ്റ് കേടായിട്ട് രണ്ടാഴ്ച്ച
- രോഗികൾക്ക് ചികിത്സ വൈകാൻ കാരണമാവുന്നു
കോഴിക്കോട് :കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ എക്സ്റേ യൂണിറ്റ് കേടാവുന്നത് പതിവാവുന്നു. അതിനാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ചികിത്സ വൈകുന്നു. എക്സ്റേ കേടായിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും നടപടിയൊന്നുമില്ല.
അപകടത്തിൽ ഗുരുതര പരുക്കേറ്റ് എത്തുന്ന അത്യാസന നിലയിലുള്ള രോഗികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് . അത്യാഹിത വിഭാഗത്തിലെ 2 റൂമുകൾക്കു മുന്നിൽ എക്സ്റേ എന്ന് ബോർഡ് വച്ചിട്ടുണ്ടെങ്കിലും എക്സ്റേ എടുക്കണമെങ്കിൽ 300 മീറ്റർ അകലെ രോഗിയെയും കൊണ്ട് റേഡിയോളജി വിഭാഗത്തിലെ എക്സ്റേ മുറിയിലെത്തണം. തിരിച്ചെത്തിയ ശേഷം ഡോക്ടർമാർ പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്. ഇതു രോഗികൾക്ക് ചികിത്സ വൈകാൻ കാരണമാവുന്നു.
ഗുണനിലവാരമില്ലാത്ത യന്ത്രമാണ് സ്ഥാപിച്ചതെന്നു തുടക്കം മുതലേ ആരോപണം ഉണ്ടായിരുന്നു. ശേഷം കൊണ്ടുവന്ന രണ്ടാമത്തെ എക്സ്റേ യൂണിറ്റ് മാസങ്ങളായിട്ടും സ്ഥാപിച്ചു കഴിഞ്ഞിട്ടില്ല.