
രണ്ടാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കില്ല
- കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്
തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിൻ്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളിൽ നിന്ന് അതിജീവിതകളുടെ നമ്പർ നീക്കം ചെയ്യണമെന്ന് നിർദ്ദേശം. നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കേസിലെ അതിജീവിതയെ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് എസ്ഐടി കോടതിയിൽ എത്തിയത്.അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനം എന്ന വാദം അംഗീകരിച്ചില്ല.
കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം എന്നിവയായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥകൾ. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
