
രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം വലയിൽ, കേരളത്തിലും റെയ്ഡ്
- ഓപ്പറേഷൻ ചക്രയുടെ ഭാഗമായിട്ടായിരുന്നു റെയ്‌ഡ്.
ന്യൂഡൽഹി :ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ രാജ്യാന്തര സൈബർ തട്ടിപ്പ് സംഘം വലയിൽ. 50 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ സംഘത്തിലെ 10 പേരെയാണ് 7 സംസ്‌ഥാനങ്ങളിൽ നിന്നായി ഡൽഹി പൊലീസ് പിടികൂടിയത്. വ്യാജ ലോൺ ആപ്പുകൾ, തൊഴിൽ വാഗ്ദാനം, ഷെൽ കമ്പനികൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. ഓപ്പറേഷൻ ചക്രയുടെ ഭാഗമായിട്ടായിരുന്നു റെയ്‌ഡ്.

ഡൽഹിക്കു പുറമെ കേരളം. മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേരളത്തിൽ എവിടെയാണ് ഡൽഹി പൊലീസ് റെയ്‌ഡ് നടത്തിയതെന്ന് വ്യക്‌തമല്ല. സംഘത്തിനെതിരെ 60 ഓളം പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഡിസംബർ 14ന് മറ്റൊരു സൈബർ തട്ടിപ്പ് സംഘത്തിനിതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. വ്യാജ ആപ്പുകളിലൂടെയും മറ്റും രാജ്യത്ത് നിരവധി പേരാണ് ദിനംപ്രതി തട്ടിപ്പിനിരയാകുന്നത്.
