
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയുടെ വിധി ശനിയാഴ്ച
- മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
തിരുവല്ല: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയുടെ വിധി ശനിയാഴ്ച. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷയിൽ വാദം കേട്ടു. ഇൻക്യാമറയായാണ് കോടതി നടപടികൾ നടന്നത്. സുപ്രധാന ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടിയാണ് നടപടികൾ സ്വകാര്യമാക്കിയതെന്നാണ് സൂചന.
രാഹുലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശാസ്‌തമംഗലം അജിത്താണ് കോടതിയിൽ ഹാജരായത്. ഇതൊരു കെട്ടിച്ചമച്ച കേസാണ്. ബലാത്സംഗ കുറ്റം നിലനിൽക്കില്ല, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം വാദിച്ചെന്നാണ് സൂചന.

മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.രാഹുലിനെതിരേയുള്ള മൂന്നാമത്തെ പീഡന പരാതിയിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരിയെന്നാണ് സൂചന.
