
റേഷൻ കാർഡ് മസ്റ്ററിങ്; 60 ശതമാനം പൂർത്തിയായി
- ഒക്ടോബർ 15-ന് നടപടി പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന റേഷൻകാർഡ് മസ്റ്ററിങ് 60 ശതമാനം പൂർത്തിയായി. പ്രത്യേക തീയതി നൽകി ജില്ല തിരിച്ച് മഞ്ഞ, പിങ്ക് കാർഡുകാർക്ക് മസ്റ്ററിങ്ങിന് തുടർന്നും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 15-ന് നടപടി പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം ജില്ലയാണ് മസ്റ്ററിങ്ങിൽ മുന്നിലുള്ളത് .ജില്ലയിൽ 80 ശതമാനം മസ്റ്ററിങ് പൂർത്തിയായി. വിരലടയാളം പതിയാത്തവർ, പത്തുവയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരുടെ കാര്യത്തിൽ ഉടൻ സർക്കാർ തീരുമാനമെടുക്കും. ഒന്നാം ഘട്ടമായി 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലായിരുന്നു മസ്റ്ററിങ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ തിങ്കളാഴ്ച വരെ നടക്കും. ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ്.
നേരിട്ട് എത്തിച്ചേരാനാകാത്ത കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് മസ്റ്ററിങ് നടത്തും. നിശ്ചിത തീയതികളിൽ ഹാജരാകാതിരുന്ന തിരുവനന്തപുരം ജില്ലയിലുള്ളവർക്കും റേഷൻകടയിലെത്തി മസറിങ് നടത്താം. ഇതര സംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അവിടുത്തെ റേഷൻ കടകളിൽ മസ്റ്ററിങ് നടത്താവുന്നന്നതാണ്.