
വടകര-മാഹി കനാൽ ടൂറിസം ഗതാഗതത്തിന് പുതിയ മുഖം
- വടകരമുതൽ മാഹിവരെ 17 കിലോമീറ്റർ ദൂരത്തിലുള്ള കനാൽയാത്ര കാത്തുവെക്കുന്നത് അവിസ്മരണീയ അനുഭവമായിരിക്കും
വടകര : വടകര-മാഹി കനാൽ ജലഗതാഗത്തിന് സജ്ജമാകുമ്പോൾ വാതിൽ തുറക്കുന്നത് ടൂറിസംരംഗത്തേക്കുകൂടിയായിരിക്കും. പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യമാണിത്. വടകരമുതൽ മാഹിവരെ 17 കിലോമീറ്റർ ദൂരത്തിലുള്ള കനാൽയാത്ര കാത്തുവെക്കുന്നത് അവിസ്മരണീയ അനുഭവമായിരിക്കും. ഇതിലേക്കുള്ള മുതൽക്കൂട്ടാണ് മൂഴിക്കൽമുതൽ കോട്ടപ്പള്ളിവരെയുള്ള കനാൽത്തീരത്തെ പാടങ്ങൾ.
മാഹികനാലിൻ്റെ തീരത്ത് ഏറ്റവുംകൂടുതൽ വയലുകളുള്ളത് തിരുവള്ളൂർ പഞ്ചായത്തിലെ കന്നിനടമുതലാണ്. കനാലിൻ്റെ ഒരുവശത്ത് തോടന്നൂർ നോർത്ത്, സൗത്ത്, കപ്പള്ളി പാടശേഖരങ്ങൾ, മറുവശത്ത് വടക്കയിൽതാഴ പാടശേഖരം.
കന്നിനടമുതൽ ഏതാണ്ട് കണ്ണൻകുട്ടിയിൽ പുതുതായി നിർമിച്ച സ്റ്റീൽനടപ്പാലംവരെ ഇരുവശത്തും പാടങ്ങളുണ്ട്. മാഹികനാൽ യാത്രയിൽ മനസ്സ് നിറയ്ക്കും തീരം. പ്രത്യേകിച്ചും നെൽവയലുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഫാം ടൂറിസത്തിൻ്റെ അനന്തസാധ്യതകളാണ് ഈ പാടങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന് സാരം.