
വന്യജീവി സംരക്ഷണ ബില്ലിൽ മന്ത്രിസഭ എടുത്തത് സുപ്രധാനമായ തീരുമാനം- മന്ത്രി എ.കെ ശശീന്ദ്രൻ
- വന്യജീവി ആക്രമണമുണ്ടായാൽ തീരുമാനമെടുക്കാനുള്ള കാലതാമസം ഒഴിവാക്കുകയാണെന്നും കേന്ദ്ര നിയമത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുതന്നെയാണ് നിയമനിർമാണമെന്നും ശശീന്ദ്രൻ വ്യക്തമാക്കി
കോഴിക്കോട്: വന്യജീവി സംരക്ഷണ ബില്ലിൽ മന്ത്രിസഭ എടുത്തത് സുപ്രധാനമായ തീരുമാനമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തുന്ന വന്യജീവികളെ വെടിവച്ചുകൊല്ലുന്നതിന് ഉത്തരവിടാൻ ചീഫ് വാർഡന് അനുവാദം നൽകുന്ന വന്യജീവി സംരക്ഷണ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. കേന്ദ്ര സർക്കാരിനോട് പല നിർദേശങ്ങളും മുന്നോട്ട് വച്ചിരുന്നെങ്കിലും കേന്ദ്രം ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയില്ലയെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിലെ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തത്. വന്യജീവി സംരക്ഷണ ബിൽ(കേരള ഭേദഗതി) തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തീരുമാനമല്ല. കേന്ദ്ര നിയമത്തിന് എതിരായ രീതിയിൽ ഉള്ളതല്ല ബിൽ. കേന്ദ്ര നിയമത്തിൽ ഇളവ് വരുത്തുകയാണ്. വന്യജീവി ആക്രമണമുണ്ടായാൽ തീരുമാനമെടുക്കാനുള്ള കാലതാമസം ഒഴിവാക്കുകയാണെന്നും കേന്ദ്ര നിയമത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുതന്നെയാണ് നിയമനിർമാണമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.