വാശിക്കാരൻ കോച്ച്

വാശിക്കാരൻ കോച്ച്

  • അന്തരിച്ച പ്രശസ്ത ഫുട്ബോൾ താരവും കോച്ചുമായ ചാത്തുണ്ണിയെ ഓർക്കുന്നു…

✍🏽 രഘുനന്ദനൻ
മുൻ ഫുട്ബോൾ താരം

ളി ജയിക്കാൻ ചാത്തുണ്ണി കോച്ച് എന്തും ചെയ്യും. സ്വന്തം ടീമിലെ സൂപ്പർ സ്റ്റാറുകളെ വരെ ബെഞ്ചിൽ ഇരുത്തും. ഏത് വമ്പൻ കളിക്കാരനും കോച്ചിൻ്റെ മുകളിൽ വരരുത് എന്നായിരുന്നു മൂപ്പരുടെ നിയമ പുസ്തകം. വിജയനും പപ്പച്ചനും വരെ ആ തീരുമാനത്തിൽ ഗ്രൗണ്ടിൽ നിന്ന് തിരിച്ചുകയറിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച വിദേശ താരം ചീമ ഒക്കേരി പോലും ചാത്തുണ്ണിയുടെ മുന്നിൽ നനഞ്ഞ പൂച്ചക്കുട്ടിയായി മാറും. ബ്രൂണോ കുടീഞ്ഞോയെ പറഞ്ഞ സ്ഥലത്ത് അനുസരണയോടെ കളിപ്പിക്കും. നൗഷാദ് പാരിയെ നാല് റൗണ്ട് ഏറെ ഓടിപ്പിക്കും.

ഒരുദിവസം നൂറായിരം മീറ്റിംഗുകൾ ഉള്ള ബിസിനസ് രാജാക്കന്മാമാരായ ഡെമ്പോയുടെ ശ്രീനിവാസും ബഗാൻ്റെ ടുട്ടു ബോസും ചാത്തുണ്ണിയുടെ റൂമിന് മുന്നിൽ കാണാൻ സമയം കാത്ത് കസേരയിട്ടിരിക്കും. അതാണ് മൂപ്പരുടെ രീതി. കളിക്കാരുടെ താമസം, ഭക്ഷണം, സാലറി എന്നിവ ‘ ഗുണ്ടാ ‘ രീതിയിൽ തന്നെ വാങ്ങി നൽകും.

കളിക്കാരും മാനേജ്മെൻ്റും കോച്ചിന് മേലെ വരരുത് എന്നാണ് തിയറി. അത് കളിയെ ബാധിക്കും എന്ന് എന്നും അദേഹം തുറന്നു പറയും. ഇനി അങ്ങിനെ വന്നാൽ അടുത്ത നിമിഷം ബാഗ് തൂക്കി ചാത്തുണ്ണി ഇറങ്ങും. എൻ വഴി, തനി വഴി എന്ന ഡയലോഗ് അടിച്ച്.

അതുകൊണ്ടാണ് ഇംഗ്ലീഷ് മീഡിയ മൂപ്പർക്ക് ട്രാവലിങ് കോച്ച് എന്ന പേര് നൽകിയത്. കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ചോദിക്കുന്ന പോലെയാണ് ചാത്തുണ്ണി സാർ എത്ര ടീമുകളെ പരിശീലിപ്പിച്ചു എന്ന് അന്വേഷിക്കുന്നത്.

സ്പോർട്സ് കൗൺസിലിൽ വിജയൻ ഉൾപ്പടെയുള്ള കളിക്കാരെ പരിശീലിപ്പിച്ചു തുടങ്ങിയ ചാത്തുണ്ണി കേരളത്തിൽ പോലീസ്, ഇലക്ട്രിസിറ്റി ബോർഡ്, എഫ്സി കൊച്ചിൻ, വിവ കേരള, ജോസ്കോ, ഗോൾഡൺ ത്രെഡ്സ് ടീമുകളെ പന്ത് തട്ടാൻ പഠിപ്പിച്ചു. ഗോവയിൽ എംആർഎഫ്, ചർച്ചിൽ, സാൽഗോക്കർ, ഡെമ്പോ ടീമുകളെയും. കൊൽക്കത്തയിൽ മോഹൻ ബഗാൻ, ചെന്നൈയിൽ വിവ ചെന്നൈ.. എണ്ണിയാൽ തീരില്ല.

കേരള സംസ്ഥാന ടീമിനോ കേരള ക്ലബുകൾക്കോ ചത്തുണ്ണി കളിച്ചിട്ടില്ല. സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകളുടെ സന്തോഷ് ട്രോഫി ടീമുകളിൽ ഭാഗമായി. ക്ലബ് തലത്തിൽ ഇഎംഇ സെക്കന്ദരാബാദ്, വാസ്കോ ഗോവ, ഓർക്കെ മിൽസ് ബോംബേ ടീമുകൾക്കും കളിച്ചു. നാഗ്ജി ഉൾപ്പടെ നൂറോളം കിരീടങ്ങൾ നേടി. 1973 മെർദേക്ക കപ്പിനുള്ള ഇന്ത്യൻ ടീമിലും ഉൾപ്പെട്ടു.

1990 ൽ തൃശൂരിൽ സാൽഗോക്കറിനെ തോൽപ്പിച്ച് കേരള പോലീസ് ഫെഡറേഷൻ കപ്പ് ജയിക്കുമ്പോൾ മലയാളി ടീമിൻ്റെ കോച്ച് ചത്തുണ്ണി. 1997 ൽ കൊൽക്കത്തയിലെ ഒരു ലക്ഷം കാണികൾക്ക് മുന്നിൽ ബൂട്ടിയയുടെ ഈസ്റ്റ് ബംഗാളിനെ തകർത്ത് സാൽഗോക്കർ ഫെഡറേഷൻ കപ്പ് നേടുമ്പോൾ ഗോവൻ ടീമിൻ്റെ കോച്ചും ചാത്തുണ്ണി തന്നെ.

സാൽഗോക്കറിന് അവരുടെ ചരിത്രത്തിലെ ഏറ്റവും അഭിമാന കിരീടം നൽകിയ ചാത്തുണ്ണി തൊട്ടടുത്ത ദിവസം നടന്ന മകളുടെ വിവാഹത്തിന് ക്ലബ് മുതലാളിയെ ക്ഷണിച്ചു. അദ്ദേഹം വന്നില്ല. ചാത്തുണ്ണിയിലെ ‘ വശിക്കാരൻ ‘ പുറത്ത് ചാടി. അടുത്ത നിമിഷം മോഹൻ ബഗാനിലേക്ക് ചാടി. സത്യജിത്, ചീമാ ഒക്കേരിയെല്ലാം കളിക്കുന്ന ബഗാൻ. കരാർ തീരാതെ ബഗാനിൽ പോയ ചാത്തുണ്ണിക്ക് എതിരെ സാൽഗോക്കർ കോടതിയിൽ കയറി. ചാത്തുണ്ണിക്ക് ഗ്രൗണ്ടിൽ കയറാൻ പാടില്ല എന്ന വിധി വന്നു. ഗ്യാലറിയിൽ ഇരുന്ന് നിർദേശങ്ങൾ നൽകി ചാലക്കുടിക്കാരൻ മോഹൻ ബഗാനെ അവരുടെ ചരിത്രത്തിലെ ആദ്യ ദേശീയ ലീഗ് കിരീടത്തിലേക്ക് നയിച്ചു.പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഫുട്ബോൾ കഥകളിലെ ‘ വാശിക്കാരനാണ് ‘ ജീവിതത്തിൻ്റെ കളം വിട്ടുപോയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )