വിദ്യാർത്ഥി ആത്മഹത്യ കൂടുന്നു

വിദ്യാർത്ഥി ആത്മഹത്യ കൂടുന്നു

  • കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയോളം വർദ്ധന

കോഴിക്കോട്: പഠനസമ്മർദ്ദങ്ങളും മറ്റ് പ്രശ്നങ്ങളും വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ നിരക്കിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ. സമ്മർദ്ദവും വിഷാദവും പ്രതീക്ഷയുടെ തുരുത്തുകൾ ഇല്ലാതാക്കുമ്പോൾ വളരെ ചെറുപ്രായത്തിലെ കുട്ടികൾ മരണത്തെ സ്വയം വരിക്കേണ്ടിവരികയാണ്.

നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോ കണക്കു പ്രകാരം ഇന്ത്യയിൽ 2022 ൽ 1,70,924 ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 10, 162 എണ്ണം കേരളത്തിലാണ്. അതിൽ ദേശീയ തലത്തിൽ 13,044 വിദ്യാർത്ഥി ആത്മഹത്യയാണ്. ഇക്കാലയളവിൽ കേരളത്തിൽ 485 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര – 1764, തമിഴ്നാട് – 1416, ഉത്തർപ്രദേശ് – 1060 എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ വിദ്യാർത്ഥി ആത്മഹത്യകൾ നടക്കുന്നത്. കുറവ് മണിപ്പൂർ – 5, നാഗാലാൻ്റ് സംസ്ഥാനങ്ങളിലാണ്. ലക്ഷദ്വീപിൽ നിന്ന് ഇക്കാലയളവിൽ വിദ്യാർത്ഥി ആത്മഹത്യ റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏകദേശം ഇരട്ടി വർദ്ധനയാണ് വിദ്യാർത്ഥി ആത്മഹത്യാ നിരക്കിൽ ഉണ്ടായത്.

ചേർത്ത് പിടിക്കണം, മക്കളെ ….

അതിജീവിക്കാനാവാത്ത പഠന സമ്മർദ്ദങ്ങളാണ് വിദ്യാർത്ഥി ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്ന്. പ്രത്യേകിച്ച് മത്സരപ്പരീക്ഷയ്ക്ക് പരിശീലിക്കുന്ന വിദ്യാർത്ഥികളിൽ രക്ഷിതാക്കളും അധ്യാപകരും വലിയ പ്രതീക്ഷകളും മത്സര ചിന്തയും അടിച്ചേൽപ്പിക്കുന്നു. കട്ടിയുടെ താൽപ്പര്യമോ പഠനശേഷിയോ ഇവിടെ പരിഗണിക്കപ്പെടുന്നില്ല. പിന്തള്ളപ്പെട്ടു പോകുമോ എന്ന ഭയം അവരുടെ ജീവിതം നരകതുല്യമാക്കുന്നു. ഒരു കൈത്താങ്ങോ, മാനസിക പിന്തുണയോ കിട്ടുന്നില്ലെങ്കിൽ ഇത്തരം വിദ്യാർത്ഥികളിൽ ചിലർ മരണത്തിലഭയം തേടുന്നു.
മാനസിക പ്രശ്നങ്ങൾ, കുടുംബത്തിലെ സംഘർഷകൾ, സാമൂഹ്യ വിവേചനങ്ങൾ പോലും ഇളം മനസ്സുകളെ ജീവിതം കൈവിടാൻ പ്രേരിപ്പിക്കുന്നു.

കുട്ടികളുടെ വ്യക്തിത്വത്തെ മനസ്സിലാക്കുക, അംഗീകരിക്കുക, അവർ അനുഭവിക്കുന്ന സംഘർഷങ്ങൾ തിരിച്ചറിയുക,ചേർത്ത് പിടിക്കുക, ആവശ്യമെങ്കിൽ വിദഗ്ദരുടെ സഹായം തേടുക എന്നതൊക്കെ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്തമാണ്. എങ്കിൽ മാത്രമേ ഇളം ജീവിതങ്ങൾ സ്വയം കരിഞ്ഞു പോകാതിരിക്കൂ.
ചേർത്ത് പിടിക്കണം, മക്കളെ …

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )