
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ
- സ്വർണപ്പാളി ചെമ്പാണെന്ന് 2019-ൽ റിപ്പോർട്ട് നൽകിയത് മുരാരി ബാബുവായിരുന്നു.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമാനം. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. സ്വർണപ്പാളി ചെമ്പാണെന്ന് 2019-ൽ റിപ്പോർട്ട് നൽകിയത് മുരാരി ബാബുവായിരുന്നു.

സ്വർണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും അതാണ് താൻ റിപ്പോർട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും, വീഴ്ച്ചയിൽ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പ്രതികരിച്ചിരുന്നു.തന്റെ റിപ്പോർട്ട് തിരുവാഭരണ കമ്മീഷണർ പരിശോധിച്ച ശേഷമാണ് തുടർനടപടികളിലേക്ക് കടന്നത്. അവർ വന്നുപരിശോധിച്ച ശേഷമാണ് 2019-ൽ ഇത് ഇളക്കിയെടുത്ത് കോണ്ടുപോകുന്നത്. ജൂലൈ മാസത്തിലാണ് അത്. ആ സമയത്ത് തനിക്ക് ചുമതലയില്ലെന്നും മുരാരി ബാബു പറഞ്ഞിരുന്നു. 2019 ലെ മഹ്സറിൽ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് പങ്ക് ഉണ്ടെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
