
ശ്രീകൃഷ്ണജയന്തി; ആർഭാടങ്ങൾ ഒഴിവാക്കും
- വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ശോഭായാത്രയിലെ ആർഭാടങ്ങൾ ഒഴിവാക്കുന്നത്
വടകര: ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ശ്രീകൃഷ്ണജയന്തി ആഘോഷം തിങ്കളാഴ്ച നടക്കും.വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി ഭക്തിസാന്ദ്രമായാണ് ഇത്തവണ ശോഭായാത്രകൾ’ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗോപൂജ, ഉറിയടി, കലാ വൈഞ്ജാനിക മത്സരങ്ങൾ, സാംസ്കാരികസമ്മേളനം തുടങ്ങിയ പരിപാടികളുണ്ടാകും. വൈകീട്ട് നാലുമണിക്ക് വടകര ടൗൺഹാൾ പരിസരത്തുനിന്നാണ് ശോഭായാത്ര തുടങ്ങുക. അഞ്ചുവിളക്ക് ജങ്ഷൻ വഴി നഗര പ്രദക്ഷിണം നടത്തി ഭഗവതികോട്ടക്കൽ ക്ഷേത്ര പരിസരത്ത് സമാപിക്കും.

വടകര നഗരത്തിൽ 14 ശോഭായാത്രകളാണ് സംഗമിക്കുക. വത്സലൻ കൂനിയിൽ പതാക കൈമാറും. സി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പുതുപ്പണത്തെ എട്ട് ശോഭാ യാത്രകൾ കോട്ടക്കടവിൽ സംഗമിച്ച് പുതുപ്പണം. ഭജനമഠത്തിൽ സമാപിക്കും. മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം അധ്യക്ഷൻ വത്സലൻ കുനിയിൽ, ബാല ഗോകുലം ജില്ലാസമിതി അധ്യക്ഷ ബിന്ദു സുരേഷ്, വി.പി. ജിനചന്ദ്രൻ, പി.എം. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.