
സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയുണരാൻ ഇനി 10 നാൾ
- കലോത്സവം 14നാണ് ആരംഭിക്കുന്നത്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയുണരാൻ ഇനി 10 നാൾ. 25 വേദികളിലാണ് മത്സരം നടക്കുന്നത്. പ്രധാന വേദികളുടെ പന്തൽ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഭക്ഷണമൊരുക്കുന്ന ഇൻഡോർ സ്റ്റേഡിയം പരിസരത്ത് കലവറ പന്തലിൻ്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഊട്ടുപുര പന്തലിൻ്റെ നിർമാണം ശനിയാഴ്‌ച ആരംഭിക്കും. പത്തിനകം വേദികളുടെ നിർമാണം പൂർത്തിയാവും. കലോത്സവം 14നാണ് ആരംഭിക്കുന്നത്. 13ന് എത്തുന്നവർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞദിവസം ചേർന്ന ഭക്ഷണ സബ്കമ്മിറ്റി യോഗം തീരുമാനിച്ചു.

മത്സരാർഥികൾക്ക് താമസിക്കാനായി ഒരുക്കുന്നത് നഗരത്തിന് സമീപമുള്ള സ്‌കൂളുകളാണ്. 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനിയിൽ കിഴക്കേനടയ്ക്ക് സമീപമുള്ള വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 18ന് സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. അഞ്ചുദിവസം 25 വേദികളിൽ 239 ഇനങ്ങളിലാണ് മത്സരം.
