
സരോവരം കളിപ്പൊയ്കയിൽ ഇന്നുമുതൽ ബോട്ട് സർവീസ് ആരംഭിക്കും
- രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30 വരെയാണ് ബോട്ടിംഗ് സമയം
കോഴിക്കോട്: കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോ പാർക്കിൽ ശിശുദിനം മുതൽ വീണ്ടും ബോട്ട് സർവീസ് ആരംഭിയ്ക്കും. താനൂർ ബോട്ടപകടത്തിന്റെ പാശ്ചാത്തലത്തലത്തിൽ ഒന്നരക്കൊല്ലം മുമ്പാണ് സരോവരം കളിപ്പൊയ്കയിലെ ബോട്ട് സവാരി നിർത്തിവച്ചത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30 വരെയാണ് ബോട്ടിംഗ് സമയം. മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് നിരക്ക്. പെഡൽ ബോട്ടുകളാണ് പൊതുജനങ്ങൾക്കായി ഓടിത്തുടങ്ങുക. അഞ്ച്ബോട്ടുകളാണ് കരാറുകാർ സവാരിക്കായി ഓടുക.

നാലുപേർ കയറുന്ന നാല് ബോട്ടും രണ്ടുപേർ കയറുന്ന മറ്റൊരു ബോട്ടുമാണ് ഒരുക്കിയതെന്ന് അധികൃതർ പറയുന്നു. കണ്ടൽക്കാടുകളുടെയും തണ്ണീർത്തടങ്ങളുടെയും പരിസ്ഥിതി സൗഹൃദവിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാർക്കിലെ മുഖ്യ ആകർഷകമാണ് ബോട്ട് സർവിസ്. മഴക്കാലം കഴിഞ്ഞതോടെയാണ് നഗരത്തിലെ മുഖ്യവിനോദ കേന്ദ്രങ്ങളിലൊന്നായ സരോവരം കളിപ്പൊയ്‌കയിൽ ആളുകൾ വരുന്നത്. കാലവർഷവും നിപ, കോവിഡ് മഹാമാരികളുടെ നിയന്ത്രണങ്ങളും കാരണം വർഷങ്ങളായി ഉല്ലാസ ബോട്ട് സർവിസ് നടത്തിയിരുന്നില്ല. നേരത്തേ ബോട്ടുകൾ കുറച്ച് ദിവസം ഇറക്കിയിരുന്നു വെങ്കിലും കളിപ്പൊയ്കയിലെ വെള്ളം മലിനമായതും ബുദ്ധിമുട്ടായിരുന്നു. കനോലി കനാലിൽ നിന്ന് വേലിയേറ്റത്തിന് മാലിന്യം കുത്തിയൊഴുകുന്നതിന് കനാൽ വൃത്തിയാക്കിതതോടെ ശമനമുണ്ടായെങ്കിലും ഒഴുക്ക് കുറഞ്ഞതിനാൽ വെള്ളം വൃത്തി കേടാവുന്നത് തുടരുകയാണ്. ബോട്ട് കാത്തിരിക്കാനുള്ള ഇരിപ്പിടവും മറ്റും നന്നാക്കിയതായും കളിപ്പൊയ്കയിലെ മലിന ജലം നിയന്ത്രിക്കാൻ നടപടിയെടുത്തതായും അധികൃതർ വ്യക്തമാക്കി.
