
സിന്ധു നദീജലക്കരാർ ഇന്ത്യ പുനസ്ഥാപിക്കണമെന്ന അഭ്യർഥനയുമായി വീണ്ടും പാകിസ്താൻ
- ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയും പാകിസ്ഥാൻ ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിരുന്നു.
ന്യൂഡൽഹി:സിന്ധു നദീജലക്കരാർ ഇന്ത്യ പുനസ്ഥാപിക്കണമെന്ന അഭ്യർഥനയുമായി വീണ്ടും പാകിസ്താൻ. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്‌താൻ ഇന്ത്യക്ക് കത്ത് നൽകി. നാലാം തവണയാണ് ഇതേ ആവശ്യവുമായി പാകിസ്താൻ ഇന്ത്യയെ സമീപിക്കുന്നത്.പാകിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസ് ആണ് ജൽശക്തി മന്ത്രാലയത്തിന് കത്തുകൾ അയച്ചത്. കത്തുകൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ഇന്ത്യ പാകിസ്താനോട് ഔഗ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വെള്ളത്തിന്റെ അഭാവം കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് പാകിസ്താന്റെ നിലപാട്.എന്നാൽ നിലവിലെ സാഹചര്യത്തിൽ പാകിസ്‌താനുമായി യാതൊരുവിധ ചർച്ചക്കും ഇന്ത്യ തയ്യാറാകില്ലെന്നാണ് അറിയുന്നത്.കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് ഇന്ത്യ പിൻമാറണമെന്ന് നേരത്തെ മൂന്ന് തവണ പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയും പാകിസ്ഥാൻ ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിരുന്നു.