
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം;യുവാവ് അറസ്റ്റിൽ
- അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ പോലീസ് പിടികൂടിയത്
മലപ്പുറം:നിലമ്പൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി നാലു മാസത്തിനു ശേഷം പോലീസ് പിടിയിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ പോലീസ് അറസ്റ്റു ചെയ്തത്. ജൂൺ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് ബലം പ്രയോഗിച്ച് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്ക് നേരെയാണ് ഇയാളുടെ അതിക്രമമുണ്ടായത്.
ഒറ്റയ്ക്ക് നടന്നു പോവുന്ന പെൺകുട്ടിയെ പിന്തുടർന്ന പ്രതി, എരഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു അടുത്ത് എത്തിയപ്പോൾ ബലം പ്രയോഗിച്ച് പെൺകുട്ടിയുടെ ഷാൾ കൊണ്ട് കൈകൾ പിറകിലേക്ക് കെട്ടി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ വരുന്നത് കണ്ട ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് കാട്ടിൽ ഓടി ഒളിച്ചു.

പെൺകുട്ടിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഏറെ കഷ്ടപ്പെട്ടാണ് പ്രതിയിലേക്കെത്തിയത്. പ്രതി നിഷാദിനെ പെൺകുട്ടി പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ നിഷാദ് കുറ്റം സമ്മതിക്കുകയും ചെയ്തു.
