
സ്ഥലം ഏറ്റെടുത്തിട്ടും മരളൂരിൽ സർവ്വീസ് റോഡില്ല, നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
- നിരവധി തവണ ദേശീയപാത അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.
കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസിൽ മരളൂർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിന് സമീപം ദേശീയപാത അതോററ്റി സ്ഥലം ഏറ്റെടുത്തിട്ടും സർവ്വീസ് റോഡ് നിർമ്മിക്കാത്തത് ദുരിതമാകുന്നു. പനച്ചിക്കുന്ന് കഴിഞ്ഞ് ഇരുഭാഗത്തും 300 മീറ്ററോളം ബൈപ്പാസിൽ വെർജർ സ്ഥാപിച്ച് തൊട്ടപ്പുറത്തുള്ള സർവ്വീസ് റോഡുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. സർവ്വീസ് റോഡ് ഇല്ലാത്തത് കാരണം പുതുക്കുടി താഴെ ഭാഗത്തുള്ള അറുപതോളം വീട്ടുകാർക്ക് വഴിയടഞ്ഞ അവസ്ഥയാണ്.

നിരവധി തവണ ദേശീയപാത അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. ഇവിടെ ഏറ്റെടുത്ത സ്ഥലത്തെ വലിയ കിണറിൽ നിന്ന് കരാർ കമ്പനി വെള്ളമൂറ്റുന്നത് മൂലം പരിസരത്തുള്ള കിണറുകളിലെ ജലസ്രോതസ് കുറയുന്നതായും നാട്ടുകാർ പറയുന്നു. സ്ഥലം നഗരസഭ ചെയർപെഴ്സൺ യു.കെ. ചന്ദ്രൻ, വൈസ് ചെയർചെഴ്സൺ സി. ടി.ബിന്ദു എന്നിവർ സന്ദർശിച്ച് കർമ്മ സിമിതി നേതാക്കളായ ഉണ്ണികൃഷ്ണൻ മരളൂർ, മണി അട്ടാളി, പി.ടി. അജിത്ത്, പ്രേമൻനൻ മന,പീതാംബരൻ കുന്നോത്ത്, ടി.പി. ഉണ്ണികൃഷ്ണൻ, സജീഷ് മൂലത്ത്, പി.ടി. വാസു, വേണു പുതുക്കുടി എന്നിവരുമായി ചർച്ച നടത്തി.
