
സ്വകാര്യ സർവകലാശാല സ്ഥാപിക്കാനൊരുങ്ങി കാന്തപുരം വിഭാഗം
- വരുന്നത് 100 കോടിയുടെ പദ്ധതി
കോഴിക്കോട്: സ്വകാര്യ സർവകലാശാല സ്ഥാപിക്കാനൊരുങ്ങി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കാനാണ് സമസ്‌ത മുശാവറ യോഗം തീരുമാനിച്ചത്. ഇതിനാവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കും. പ്രഥമ ഘട്ടത്തിൽ 50 കോടി രൂപ സമാഹരിക്കും. കോഴിക്കോട് കേന്ദ്രീകരിച്ചാണ് സ്വകാര്യ സർവകലാശാല സ്ഥാപിക്കുക.

പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വാണിജ്യ-വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും സർവകലാശാലക്ക് കീഴിൽ ആരംഭിക്കും. ചരിത്ര, ഭാഷാ പഠനങ്ങൾക്കും ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകും. സമസ്ത നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങളിൽ ഏറ്റവും മികച്ച സംവിധാനമായിരിക്കും സർവകലാശാലയെന്നും മുശാവറ യോഗം അഭിപ്രായപ്പെട്ടു