
‘സർക്കാർ പറഞ്ഞാൽ റാങ്ക് പട്ടിക വിപുലീകരിക്കണം’-കേരള പിഎസ്‌സിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
- നിയമന കാര്യത്തിൽ സർക്കാരിന്റെ നിർദേശം തള്ളുന്നത് അധികാരപരിധി കടക്കുന്നതിനു തുല്യമാകുമെന്നും കോടതി
ന്യൂഡൽഹി : നിയമനത്തിനുള്ള റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സർക്കാർ ആവശ്യത്തെ നടപ്പിലാക്കാത്ത കേരള പിഎസ്സിക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണിത്. നിയമനപ്രക്രിയയിൽ അനാവശ്യ തടസ്സം സൃഷ്ടിക്കുന്നതാണ് പിഎസ്സിയുടെ നടപടിയെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നിയമന കാര്യത്തിൽ സർക്കാരിന്റെ നിർദേശം തള്ളുന്നത് അധികാരപരിധി കടക്കുന്നതിനു തുല്യമാകുമെന്നും കോടതി പറഞ്ഞു .നടത്തി റാങ്ക് പട്ടിക തയാറാക്കുന്നതു മാത്രമാണ് പിഎസ്സിയുടെ ചുമതലയെന്നും ജഡ്ജിമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 നിയമനത്തിനായി തയാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. 2014 പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം തിരഞ്ഞെടുപ്പു പ്രക്രിയ നീണ്ടുപോയിരുന്നു.പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുപ്രകാരം, പട്ടിക വിപുലീകരിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടെങ്കിലും പിഎസ്‌സി തള്ളിയിരുന്നു . അതിനെതിരായ ഹർജി അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതി നടപടി.
