
ഹിന്ദു രാഷ്ട്രം വേണമെന്ന് ആർ എസ് എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി:എം വി ഗോവിന്ദൻ
- ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടന വെൽഫെയർ പാർട്ടിയുടെ പിന്തുണ യു ഡി എഫിന് പ്രഖ്യാപിച്ചതിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
നിലമ്പൂർ: വർഗീയ പാർട്ടികളുടെ കൂട്ടുകെട്ടായി യു ഡി എഫ് മാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിൽ അടക്കം വർഗീയവാദികളുമായി ചേർന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടന വെൽഫെയർ പാർട്ടിയുടെ പിന്തുണ യു ഡി എഫിന് പ്രഖ്യാപിച്ചതിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

ഇതിന്റെ പ്രത്യാഘാതം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ യു ഡി എഫ് അനുഭവിക്കും. പി ഡി പിയുടെ എൽ ഡി എഫ് പിന്തുണയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പി ഡി പിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയാണോയെന്ന് എം വി ഗോവിന്ദൻ മറു ചോദ്യമുന്നയിച്ചു. ജമാഅത്തെ ഇസ്ലാമി ലോകമെമ്പാടുമുള്ള വർഗീയ ശക്തിയാണ്. ഹിന്ദു രാഷ്ട്രം വേണമെന്ന് ആർ എസ് എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി. പി ഡി പിക്ക് അങ്ങനെയൊരു നിലപാടില്ല. കേരളത്തെ സംബന്ധിച്ച് പി ഡി പി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.