
ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ
- കത്രിക കുടുങ്ങിയ ഭാഗത്ത് മുഴ രൂപപ്പെട്ടു
കോഴിക്കോട് :മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ
വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് അറിയിച്ച് ഡോക്ടർമാർ.
സർജറി വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വയറിൽ നിന്ന് കത്രിക നീക്കംചെയ്ത ഭാഗത്താണ് മുഴ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കൈവേദനയ്ക്ക് ന്യൂറോവിഭാഗം ഡോക്ടറെ കാണാനുള്ള
തീയതിയും നൽകിയിട്ടുണ്ട്.
കടുത്ത വയറുവേദനയും കൈകളിലെ അസഹനീയ വേദനയും കാരണം ഹർഷിനയെ കഴിഞ്ഞ ദിവസം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സക്കായി വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് ഹർഷിനയുടെ ഭർത്താവ് അഷ്റഫ് പറഞ്ഞു. സർക്കാർ ഒരു സഹായവും നൽകിയിട്ടില്ലെന്ന് അഷ്റഫ് പറഞ്ഞു.
ചികിത്സയ്ക്കായി സ്ഥിരമായി പോകേണ്ടിവന്നതോടെ ഹർഷിനയുടെ ഭർത്താവിൻ്റെ ബിസിനസ് നഷ്ടത്തിലാവുകയായിരുന്നു. പിന്നീട് കട അടയ്ക്കേണ്ടിയും വന്നു.
കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികളായ കേസ് കുന്ദമംഗലം കോടതി 19-ന് പരി ഗണിക്കാനിരിക്കുകയാണ്.