75 കോടി കുടിശ്ശിക;മരുന്നും ഉപകരണങ്ങളും നിലച്ച് മെഡിക്കൽ കോളേജ്

75 കോടി കുടിശ്ശിക;മരുന്നും ഉപകരണങ്ങളും നിലച്ച് മെഡിക്കൽ കോളേജ്

  • ശസ്ത്രക്രിയാ ഉപകരണങ്ങൾ, ജീവൻരക്ഷാമരുന്നുകൾ, ഫ്ലൂയിഡുകൾ എന്നിവയുടെ വിതരണം നിർത്തി.

കോഴിക്കോട് : മരുന്നുവിതരണക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ള മരുന്നു നൽകൽ നിർത്തി. കുടിശ്ശികയായ 75 കോടിയോളം രൂപ കിട്ടാത്തതിനെത്തുടർന്നാണിത്. ശസ്ത്രക്രിയാ ഉപകരണങ്ങൾ, ജീവൻരക്ഷാമരുന്നുകൾ, ഫ്ലൂയിഡുകൾ എന്നിവയുടെ വിതരണമാണ് നിർത്തലാക്കിയത്. രണ്ടു ദിവസത്തിനകം മെഡിക്കൽ കോളേജ് എച്ച്ഡിഎസ് ഫാർമസിയിൽ ബാക്കിയുള്ള മരുന്നുകൾ തീരുമെന്ന് അധികൃതർ പറയുന്നു. ഇതോടെ സാധാരണക്കാരായ രോഗികൾ വലയും.

യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്കുവേണ്ട വിവിധ ഉപകരണങ്ങളുടെ വിതരണവും നിലച്ചു. ഇതിനെത്തുടർന്ന് ഓർതോ വിഭാഗത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കേണ്ടിയിരുന്ന പത്തോളം വലിയ ശസ്ത്രക്രിയകൾ റദ്ദാ ക്കിയതായാണ് അറിയുന്നത്. മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും മറ്റുമാണ് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് മാറ്റി വെച്ചത്.

ഇന്ത്യയിൽ തന്നെ ഏറ്റവും വിലകുറച്ച് കാൻസർ മരുന്നുകളും മറ്റും കിട്ടുന്ന ആശുപത്രികളിലൊന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. 8000 രൂപയ്ക്ക് കിട്ടേണ്ട കാൻസർ മരുന്നുകൾ 30,000 രൂപകൊടുത്ത് പുറത്തു നിന്ന് വാങ്ങേണ്ട സ്ഥിതിയിലാവും രോഗികൾ. പാവപ്പെട്ട രോഗികൾക്ക് ഇത്രയും വലിയ തുക താങ്ങാനാവാത്തതോടെ പലരുടെയും ചികിത്സ മുടങ്ങുന്ന സാഹചര്യമുണ്ടാകും.

ആഴ്ചതോറും നാല് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും 20 ആർത്രോസ്ലോപ്പി ശസ്ത്രക്രിയകളും നാല് ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഏഴ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകളും അഞ്ച് ബൈപ്പാസ് ശസ്ത്രക്രിയകളുമാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. കൂടാതെ ഒട്ടേറെ മറ്റ് ശസ്ത്രക്രിയകളും കാൻസർ ശസ്ത്രക്രിയകളും നടക്കുന്നു. ഉപകരണവിതരണം നിർത്തിയതിനാൽ തിങ്കളാഴ്ച മുതൽ ഇത്രയും ശസ്ത്രക്രിയകളെ ബാധിച്ചുതുടങ്ങും. എഴുപത്തഞ്ചോളം വിതരണക്കാരാണ് മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം നടത്തുന്നത്. കുടിശ്ശിക കിട്ടാതായതോടെ ചില വിതരണക്കാർ മുമ്പ് തന്നെ വിതരണം നിർത്തിയിരുന്നു. സംഘടനകളുടെ നേതൃത്വത്തിൽ തീരുമാനമെടുത്ത് ശനിയാഴ്ചമുതലാണ് ഒന്നിച്ച് വിതരണം നിർത്തിയത്.

കുടിശ്ശിക മാർച്ച് 31-നകം ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ മരുന്നുവിതരണം പുനരാരംഭിക്കുവെന്ന് ഓൾകേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് ആരോഗ്യമന്ത്രി, കളക്ടർ, പ്രിൻസിപ്പാൾ, സൂപ്രണ്ട് എന്നിവർക്ക് സംഘടനകൾ കത്ത് നൽകിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാവാത്തതിനാലാണ് മരുന്നുവിതരണം നിർത്തിയതെന്നും ഭാരവാഹികൾ പറയുന്നു. രണ്ട് വിതരണക്കാർ ഇപ്പോൾ ജപ്തിയുടെ വക്കിലാണെന്നും ഭാരവാഹികൾ പറഞ്ഞു.

ഹൃദ്രോഗചികിത്സയുടെ ഭാഗമായ പേസ്മേക്കർ, സ്റ്റെന്റ്, ബലൂൺ, വാൽവ് തുടങ്ങിയ എല്ലാ ഉപകരണങ്ങളുടെയും വിതരണം മാർച്ച് 31-ന് പൂർണമായി നിർത്തുമെന്ന് ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് മെഡിക്കൽ ഇംപ്ലാൻ്റ്സ് ആൻഡ് ഡിസ്പോസി ബിൾസ് ഭാരവാഹികളും വ്യക്തമാക്കികഴിഞ്ഞു. ഉന്നതാധികാരികളെ വിവരമറിയിച്ചിട്ടുണ്ടെന്നും അടിയന്തര നടപടിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )