
റേഷൻ കാർഡുകളിലെ അനർഹ പേരുകൾ നീക്കം ചെയ്യണം
- വൈകിയാൽ പിഴ
കോഴിക്കോട്: മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങളിൽ മരിച്ചവരുണ്ടെങ്കിൽ ഉടൻ അവരുടെ പേരുകൾ നീക്കം ചെയ്യാൻ റേഷൻ കാർഡുടമകൾക്ക് ജില്ല സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും.റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

ജില്ലയിൽ മഞ്ഞ, പിങ്ക്, കാർഡുകളിലായി 13,70,046 പേരുണ്ട്. ഇതിൽ 83 ശതമാനമാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി റേഷൻ കാർഡിൽ നിന്ന് നീക്കാം.കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങൾ എൻ.ആർ.കെ പട്ടികയിലേയ്ക്ക് മാറ്റാനാവും.എൻ.ആർ.കെ പട്ടികയിലേയ്ക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് നടത്തിയവർക്കാണ് ഭാവിയിൽ ഭക്ഷ്യധാന്യം ലഭിക്കുക. ജീവിച്ചിരിക്കുന്നവരുടെ വിഹിതം മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരിൽ നഷ്ടമാകാതിരിക്കാൻ കൂടിയാണ് മരിച്ചവരുടെത് നീക്കാൻ നടപടിയെടുക്കുന്നത്. അതിനുശേഷം മസ്റ്ററിംഗിൽ നിന്ന് വിട്ടു നിൽക്കുന്നവരെ കണ്ടെത്താനാണ് ശ്രമം.

നിലവിൽ നീല കാർഡിലെ അംഗങ്ങൾക്ക് മസ്റ്ററിംഗിന് നിർദ്ദേശം നൽകിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിർബന്ധമായും നീക്കും. പിങ്ക്, നീല കാർഡുകൾക്ക് ആളെണ്ണം നോക്കി വിഹിതം നൽകുന്നതിനാലാണിത്. മഞ്ഞ, വെള്ല കാർഡുകൾക്ക് ആളെണ്ണം നോക്കിയല്ല ഭക്ഷ്യധാന്യം. അതിനാൽ ആരെങ്കിലും മരിച്ചാലും വിഹിതത്തിൽ മാറ്റമുണ്ടാവില്ല.