
ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി; ഭീഷണിയുമായി ട്രമ്പ്
- ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിൻ്റെ പുതിയ ഭീഷണി. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റ് കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും ട്രംപ് പറയുന്നു.ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ്‌സിൽ ഉൾപ്പെടുന്നത്.

കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ നടന്ന സമ്മേളനത്തിൽ ഡോളർ ഇതര കറൻസി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്സ് രാജ്യങ്ങൾ ചർച്ച ചെയ്‌തിരുന്നു. പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഈ പദ്ധതി. ബ്രിക്സ് പേ എന്ന പേരിൽ സ്വന്തം പേയ്മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. എന്നാൽ യുഎസ് ഡോളറല്ലാതെ മറ്റൊരു കറൻസിയെ പിന്തുണക്കരുതെന്നും അങ്ങനെ ചെയ്താൽ 100 ശതമാനം നികുതി ഈടാക്കാൻ അവർ തയാറാകണമെന്നും പിന്നീട് അവർക്ക് യു.എസ് സമ്പദ്‌വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ, എന്നീ സമ്പദ്വ്യവസ്ഥകൾ ഒരുമിച്ച് ഒരു കറൻസി രൂപീകരിച്ചാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് ബ്രിക്സ് സാമ്പത്തിക വിദഗ്ദ്ധർ കരുതിയിരുന്നത്.
