
കടുവപ്പേടിയിൽ വിലങ്ങാട് പാനോത്ത്
- സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു
നാദാപുരം:വിലങ്ങാട് പാനോത്ത് കടുവയെ കണ്ടെതിനെതുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന ആരംഭിച്ചു. പേര്യ റിസർവ് വന മേഖലയോട് ചേർന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസി കടുവയെ കണ്ടതായി അറിയിച്ചത്. കാട്ടാടിന് പിറകെ (കേഴ) കടുവ ഓടുന്നത് കണ്ടതായാണ് ഇയാൾ പറഞ്ഞത്.

വിവരമറിഞ്ഞതിനെതുടർന്ന് വനംവകുപ്പ് ആർആർടി സംഘം സ്ഥലത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കടുവയുടേതെന്ന് സ്ഥിരീകരിക്കാവുന്ന ലക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു. എങ്കിലും നാട്ടുകാരുടെ ആശങ്ക തീർക്കാൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ടുപേരും കടുവയെ കണ്ടതായി പറയുന്നുണ്ട്. ഒരാഴ്ച മുമ്പും പ്രദേശത്ത് വനത്തോടുചേർന്ന സ്ഥലത്ത് കാട്ടിക്ക് പിന്നാലെ കടുവ ഓടുന്നത് കണ്ടതായി വനവാസികൾ നാട്ടുകാരെ വിവരമറിയിച്ചിരുന്നു. ഇണചേരുന്ന സമയമായതിനാൽ കടുവ സാന്നിധ്യം തള്ളിക്കളയാൻ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.