
‘ചക്കപ്പെരുമ’യുടെ വിജയവഴിയിലൂടെ
- ചക്കകൊണ്ട് 30-ലധികം ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തുന്ന റീജാഭായ് പറയുന്നത് ഒരു വിജയകഥയാണ്.
വടകര: വീട്ടുതൊടിയിൽവീണ് നശിച്ചുപോകുന്ന ഒരു ചക്കയ്ക്ക് ആയിരംരൂപ മൂല്യമുണ്ടെന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ?ചക്കകൊണ്ട് 30-ലധികം ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്തുന്ന വടകര നഗരസഭാ പാർക്കിനുസമീപത്തെ കൃഷ്‌ണവിലാസത്തിൽ റീജാഭായ് പറയുന്നത് ഒരു വിജയകഥയാണ്. ഒരു വലിയചക്ക ഇവരുടെ കൈകളിലെത്തിയാൽ ആയിരംരൂപയുടെ മൂല്യവർധിത ഉത്പന്നമാകും. സമൃദ്ധി ഫുഡ് പ്രോഡക്‌ട്‌സ് എന്നപേരിൽ 2017-ൽ തുടങ്ങിയ ഇവരുടെ സംരംഭം ഇന്ന് ‘ചക്കപ്പെരുമ’യുടെ ജയവഴിയിലാണ്.

മൂന്നുടൺ ചക്ക ഒരു സീസണിൽ സംഭരിച്ചുവെക്കും. അവ ഉണക്കിയും വരട്ടിയും പൾപ്പായും സൂക്ഷിച്ചുവെക്കും. പിന്നീട് ആവശ്യത്തിനനുസരിച്ച് ഉത്പന്നങ്ങളാക്കിമാറ്റുകയാണ് ചെയ്യുന്നത്. സ്വന്തംപറമ്പിൽനിന്നും സമീപത്തുനിന്നുമൊക്കെയാണ് ചക്കകൾ ശേഖരിക്കുന്നത്. പച്ചയും പഴുത്തതും വേർതിരിച്ച് സംസ്കരിച്ച് സൂക്ഷിച്ചുവെക്കും.
ചക്കച്ചുള, കുരു എന്നിവയിൽനിന്ന് ചക്കവരട്ടി, ചോക്ലേറ്റുകൾ, ജാം, സ്ക്വാഷ്, പുട്ടുപൊടി, പായസം, അപ്പം തുടങ്ങിയ ഇനങ്ങളാണ് സമൃദ്ധിയിൽനിന്നിറങ്ങുന്നത്. ചക്കപ്പൊടിക്ക് ആയിരംരൂപയാണ് കിലോയ്ക്ക് വില. ഉണങ്ങിയ ചക്കച്ചുളയ്ക്ക് വില കിലോയ്ക്ക് 800 രൂപ. ചക്കസീസൺ കഴിഞ്ഞാലും ഇവ കുറച്ചുസമയം വെള്ളത്തിലിട്ടാൽ പുഴുങ്ങാൻപാകത്തിലുള്ള ചക്ക തയ്യാർ. ചക്കക്കുരുപ്പൊടി 250, മില്ലറ്റ് ചക്കപ്പൊടി 300, പുട്ടുപൊടി 160, ചക്കവരട്ടി 700, ജാം 400 എന്നിങ്ങനെയാണ് വില. ഇത്രയും തുക കൊടുത്ത് ആരെങ്കിലും ചക്ക വാങ്ങുമോയെന്ന ചോദ്യത്തിന് ഉത്തരമാണ് റീജാഭായിയുടെ സമൃദ്ധി ഫുഡ് പ്രോഡക്ട്‌ട്‌സ്. എട്ടുവർഷംകൊണ്ട് മികച്ചലാഭം ഉണ്ടാക്കുന്ന തരത്തിൽ ഇവരുടെ സംരംഭം വളർന്നു. സീസണിൽ നാലരലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനംകിട്ടും.