
അസംബ്ലിക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപടം ഹെഡ്മാസ്റ്റർ അടിച്ച് പൊട്ടിച്ചു
- സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്
കാസർഡോഡ്: കാസർഗോഡ് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപടം അടിച്ച് പൊട്ടിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ഹെഡ്മാസ്റ്റർ എം അശോകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.ബാലാവകാശ കമ്മീഷൻ ഇന്ന് വിദ്യാർത്ഥിയുടെ വീട്ടിലെത്തി തെളിവെടുക്കും.സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്നലെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്നലെ കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ എം അശോകന്റെയും പരുക്കേറ്റ വിദ്യാർത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹെഡ്മാസ്റ്റർ എം അശോകനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപടം ഹെഡ്മാസ്റ്റർ അടിച്ച് പൊട്ടിച്ചത്.
