
ജിഎസ്ടി പരിഷ്‌കരണത്തെ തുടർന്നുള്ള വിലക്കുറവ് ബഹുഭൂരിഭാഗം വരുന്ന ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ലെന്ന് പരാതി
- പ്രതിസന്ധി ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരേ പോലെ കുഴക്കുന്നുണ്ട്.
കണ്ണൂർ: കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തെ തുടർന്നുള്ള വിലക്കുറവ് ബഹുഭൂരിഭാഗം വരുന്ന ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ആദ്യ ദിവസങ്ങളിലെ അനുഭവം. സ്റ്റോക്കുള്ള ഉത്പന്നങ്ങൾക്കെല്ലാം പഴയ നിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. പ്രതിസന്ധി ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരേ പോലെ കുഴക്കുന്നുണ്ട്.സോപ്പ്, പേസ്റ്റ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾളെല്ലാം തിങ്കളാഴ്‌ച മുതൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം.എന്നാൽ ഇത് വിശ്വസിച്ച് കടകളിൽ എത്തിയാൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് ബോധ്യപ്പെടും.

പല സാധനങ്ങൾക്കും കവറിന് മുകളിൽ പ്രിന്റ് ചെയ്ത നിരക്ക് തന്നെ ഉപഭോക്താവ് ഇപ്പോഴും നൽകണം.നിലവിലുള്ള സ്റ്റോക്കിൽ അടക്കം വിലക്കുറവ് ലഭ്യമാകുമെന്ന പ്രധാനമന്ത്രിയടക്കമുള്ളവരുടെ വാഗ്ദാനം പാഴ് വാക്കായി.ഇത് വിശ്വസിച്ചെത്തുന്ന ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നതിനൊപ്പം വിലക്കുറവ് നൽകാൻ കഴിയാത്ത വ്യാപാരി കുറ്റക്കാരനാകുകയും ചെയ്യുകയാണ്.നിലവിലെ സ്റ്റോക്ക് തീരുംവരെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്ന് ഉറപ്പാണെന്നും വ്യാപാരികൾ പറയുന്നു.
