
എസ്.ഐ.ആർ ജോലികൾക്ക് വിദ്യാർഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ
- ഈ മാസം 30വരെ എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്കത്ത് നൽകിയത്
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) ജോലികൾക്ക് വിദ്യാർഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചു. എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാർഥികളെ ഉപയോഗിക്കുന്നത്. ഈ മാസം 30വരെ എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്കത്ത് നൽകിയത്.എന്നാൽ പരീക്ഷാകാലമായതിനാൽ ഇത് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുമെന്ന് അധ്യാപകർ പറയുന്നു.

എസ്ഐആർ ജോലി ഭാരം കൂടുതലാണെന്ന് ബൂത്ത് ലെവൽ ഓഫീസർമാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎൽഒമാർ തഹസിൽദാർക്ക് സങ്കട ഹരജി നൽകിയിരുന്നു. ജോലി സമ്മർദ കൂടുതലാണെന്നും എല്ലാകാര്യങ്ങളും ബിഎൽഒമാർ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബിഎൽഒമാർ ഹർജിയിൽ പറഞ്ഞു.
